Saturday, July 18, 2009

താനാരാണെന്ന് തനിക്കറിയില്ലേല്‍ താനെന്നോട് പറ, അപ്പോള്‍-

"ജൂണ്‍ 30-നാണ്. മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്റെ 'മുഖ്യമന്ത്രി കന്യാ യോജന പദ്ധതി' പ്രകാരം 152 യുവതികള്‍ വിവാഹത്തിന് എത്തി. വിവാഹ മണ്ഡപത്തില്‍ എത്തിയപ്പോള്‍ ഒരു യുവതിക്ക് പ്രസവ വേദന തുടങ്ങി. തുടര്‍ന്നുള്ള പരിശോധനയില്‍ 14 യുവതികള്‍ ഗര്‍ഭിണികള്‍ ആണെന്നും തെളിഞ്ഞു. അവിടെ സംബന്ധിച്ച എല്ലാ സ്ത്രീകളുടെയും കന്യകാത്വം ഡോക്ടര്‍ വിലയിരുത്തി."


കൌമുദി സ്പെഷ്യല്‍ എന്ന പേരില്‍ ജൂലായ്‌ 16 നു കേരള കൌമുദി പത്രത്തില്‍ പ്രാധാന്യത്തോടെ വന്ന ലേഖനത്തിന്റെ തുടക്കം ആണിത്. മറ്റു മാധ്യമങ്ങളും പ്രസ്തുത വാര്‍ത്ത എടുതെഴുതിയിരുന്നു. പക്ഷെ ഒരു കാര്യം, അതും സാമൂഹിക പ്രസക്തമായ, മനുഷ്യാവകാശ പ്രശ്നങ്ങളിലേക്ക് വഴി തെളിക്കുന്ന ഒരു സംഭവം വായനക്കാരോട് പറയുമ്പോള്‍ പത്രങ്ങള്‍ സ്വീകരിച്ച നിലപാട് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നു. ഒരു വാര്‍ത്ത വായനക്കാരന്റെ മനസ്സില്‍ എത്ര ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു എന്നതോ, അവനെ എത്ര ആശയക്കുഴപ്പത്തിലാക്കുന്നു എന്നതോ അല്ല അതിന്റെ വിജയം. അവന്റെ മനസിലെ എത്ര ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്നു എന്നതാണ്. പത്തു മാസം ഗര്‍ഭിണിയായ യുവതി അക്കാര്യം ആരും അറിയാതെ വിവാഹ മണ്ഡപത്തില്‍ എത്തിയെന്ന് പറയുന്നതു തന്നെ വല്ലാത്തൊരു അതിശയോക്തിയാണ്. പതിനാലു ഗര്‍ഭിണികള്‍ അതില്‍ സംബന്ധിച്ചു എന്ന് കേള്‍ക്കുമ്പോള്‍ മനസിലുയരുന്ന ഒരു ചോദ്യത്തിനും ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഒരു പത്രത്തിനും ഉത്തരമില്ലായിരുന്നു. ഒന്നുകില്‍ മിണ്ടാതിരിക്കുക, അല്ലെങ്കില്‍ വ്യക്തമാക്കുക. സാധാരണക്കാരനെന്ന പോലെ പത്രക്കാര്‍ക്കും ഈ സാമാന്യ മര്യാദ ബാധകമല്ലേ? അതോ മര്യാദകള്‍ ബാക്കിയുള്ളവര്‍ക്ക് മാത്രം മതിയെന്ന "ഫാസിസ്റ്റു" ചിന്ത പത്രങ്ങളെയും വിഴുങ്ങിയോ?

കഴിഞ്ഞ ആഴ്ച നേര് നേരത്തെ അറിയിക്കാനുള്ള ശ്രമത്തിനിടയില്‍ നമ്മുടെ ഒരു പ്രമുഖ പത്രത്തിന് പറ്റിയ അക്കിടിയും മറ്റൊന്നല്ല നമുക്കുമുന്നില്‍ വെളിവാക്കുന്നത്. നേരത്തെ അറിയിക്കുക എന്നത് മാത്രമായി എല്ലാവരുടെയും ലക്ഷ്യം. അതിനിടയില്‍ നേരിനെ എല്ലാവരും സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു, അവഗണിക്കുന്നു. കാരണം നേരിനു പലപ്പോഴും, ഒരു സെന്‍സേഷന്റെയോ ഗോസിപ്പിന്റെയോ മാധുര്യമോ വില്പന മൂല്യമോ കാണില്ലല്ലോ??? ആ ഓട്ടത്തിനുള്ള മെഡലാണ് പട്ടിയെ തിന്നു റെക്കോര്‍ഡിട്ട അമേരിക്കക്കാരന്റെ പടവും വാര്‍ത്തയും കൊടുത്തു ചുവപ്പന്‍ പത്രം നേടിയത്. എന്നും തിരുത്തലുകള്‍ മാത്രം ശീലമാക്കിയവര്‍ക്ക് ഒരു തിരുത്ത്‌ കൊണ്ടു മെഡല്‍ തിരിച്ചേല്‍പിക്കാം എങ്കിലും വായനക്കാരുടെ മനസ്സില്‍ നിന്നു മായ്ക്കാന്‍ തിരുത്തേണ്ടത് വാര്‍ത്തയല്ല, പകരം വാര്‍ത്തയോടുള്ള ഇപ്പോഴത്തെ മനോഭാവമാണ്. കാള പെറ്റെന്നു കേട്ടാല്‍ കയറെടുക്കാന്‍ ഓടുന്ന വിധം ബോധമില്ലാതവരായി മാറിയിരിക്കുന്നു നമ്മുടെ പുതിയ പത്രപ്രവര്‍ത്തക തലമുറ എന്നതിന്റെ ഉത്തമോദാഹണങ്ങള്‍ ആണ് മേല്‍ വിവരിച്ച രണ്ടു സംഭവങ്ങളും.


കഴിഞ്ഞ പോസ്റ്റില്‍ കലാകൌമുദിയില്‍ ജിഷ എന്ന ലേഖിക എഴുതിയ ലേഖനത്തിലെ ആശയങ്ങളെക്കുറിച്ച് എഴിതിയ എന്റെ അഭിപ്രായങ്ങളോട് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ അയച്ച എല്ലാ സഹൃദയര്‍ക്കും നന്ദി. വ്യക്തിപരമായ ആക്രമണം കുറച്ചു കൂടിപ്പോയി എന്ന് കുറച്ചു പേരെങ്കിലും അഭിപ്രായപ്പെട്ടതിനോട് എനിക്കുള്ള മറുപടി ഞാന്‍ എവിടെ കുറിക്കട്ടെ. അതില്‍ "ജിഷ" എന്ന വ്യക്തിയെ അല്ല അവര്‍ മുന്നോട്ടു വച്ച ആശയങ്ങളെ ആണ് വാദഗതികളെ ആണ് ഘണ്ടിക്കാന്‍ ശ്രമിച്ചത്. അതില്‍ തെല്ലും കുറ്റബോധം ഇല്ല. കാരണം അവര്‍ക്ക് അതില്‍ അറിയുന്നതും അറിയാത്തതുമായ എല്ലാ പുരുഷന്മാരെയും വിമര്‍ശിക്കാനും അപഹസിക്കാനും അവകാശമുന്ടെന്കില്‍ അങ്ങിനെ ചിന്തിക്കാത്തവരും ഈ ലോകത്തുണ്ടെന്ന് പറയാന്‍ മറ്റെതോരാള്‍ക്കും അവകാശമുണ്ട്‌. ചില "വിശാല ചിന്താഗതിക്കാരായ, സ്വാതന്ത്ര വീക്ഷണമുള്ള സീനിയര്‍ പത്ര പ്രവര്‍ത്തകരുടെ" യദാര്‍ത്ഥ സ്വാതന്ത്ര ബോധവും മനസിന്റെ വിശാലതയും തിരിച്ചറിയാന്‍ ഈ ലേഖനത്തിനായി എന്നത് എന്നെ കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിക്കുന്നത്. കുറഞ്ഞ പക്ഷം ഉള്ളിലെങ്കിലും അവര്‍ക്ക് ബോധ്യമായിക്കാണും സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്ക് വേദനയും സമ്മാനിക്കുന്നുണ്ടെന്നു. പുറമെ സമ്മതിക്കാന്‍ ദുരഭിമാനം അനുവദിക്കില്ലെങ്കിലും.


ആ ലെഖനമെഴുതാനുള്ള പ്രധാന പ്രേരണ ആ കലാകൌമുദിയില്‍ തന്നെ ഉള്ള ലേഖനങ്ങളില്‍ എ. സജീവനും, അഡ്വ: രാധികയും ആ വിഷയത്തെ പക്വതയോടെ അവതരിപ്പിച്ചത് കണ്ടപ്പോഴാണ്. ഒരു വിധം എല്ലാ മാധ്യമങ്ങളും ആ വിഷയത്തെക്കുറിച്ച് പക്വമായും പ്രസക്തമായും ലേഖനങ്ങള്‍ പ്രസിദ്ദീകരിച്ചിരുന്നു. അതിന് ശേഷം വന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കിഷോര്‍ കുമാറിന്റെ ലേഖനവും പ്രത്യേകം പ്രസ്താവ്യം. എന്നാല്‍ ജിഷയുടെ ലേഖനം വെളിച്ചത്തിന് നേരെ കണ്ണടച്ച് പുലമ്പുന്ന ഭ്രാന്തിയുടെ ജല്പനങ്ങള്‍ പോലെയായിപ്പോയത്തിലുള്ള ഖേദമാണ് നിങ്ങളുമായി പങ്കുവക്കാന്‍ ശ്രമിച്ചത്. സ്വവര്‍ഗ ലൈംഗികത ഒരു മിഥ്യ അല്ല. പൊള്ളുന്ന യാദാര്‍ത്ഥ്യം തന്നെയാണ്. പക്ഷെ അതാണ്‌ സ്വാതന്ത്ര്യം കാംക്ഷിക്കുന്ന സ്ത്രീകള്‍ പിന്തുടരേണ്ട ഏക മാര്‍ഗം എന്ന് ഏതോ ഭൂതാവേശിതയെപ്പോലെ വിളിച്ചു പറയുമ്പോള്‍ കൂടെ ഉയര്‍ത്തിയ ന്യായങ്ങള്‍ തീര്‍ത്തും ബാലിശമായിപ്പോയി.


സ്വവര്‍ഗ അനുരാഗികള്‍ആരോടും പോരാടാണോ പകരം വീട്ടാനോ അല്ല ആ വഴി തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കേണ്ടത്. ജീവിതത്തിന്റെ സംതൃപ്തി അതാണെന്ന് തോന്നുമ്പോള്‍ അതിനായി മാത്രമാണ്. അതിനെക്കുറിച്ചുള്ള പഠനങ്ങള്‍ ഏതെങ്കിലും വായിക്കാനുള്ള സമയം ലേഖിക കണ്ടെത്തിയിരുന്നെങ്കില്‍ ഈ ജല്പനങ്ങള്‍ ഒഴിവാകുമായിരുന്നു എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ഒരാള്‍ എങ്ങനെ സ്വവര്‍ഗ ലൈംഗികത ഇഷ്ടപ്പെടാന്‍ തുടങ്ങുന്നു എന്നതിന്റെ കാരണങ്ങളും അയാളുടെ മാനസിക വ്യാപരങ്ങളുമെല്ലാം വസ്തുനിഷ്ടമായിതന്നെ പ്രതിപാദിക്കുന്ന ഒരുപാടു ലേഖനങ്ങളും പുസ്തകങ്ങളും ഇറങ്ങിയിട്ടുള്ളതാണ്. ലേഖിക അതൊന്നും കാണാന്‍ ശ്രമിചിട്ടുണ്ടാവില്ല്ല എങ്കിലും വായനക്കാന്‍ ലെഖികയെപ്പോലെ ലോകത്തെ കുറിച്ചു സമൂഹത്തെക്കുറിച്ച് നിലപാടുകളോ അഭിപ്രായങ്ങളോ അവബോധമോ ഇല്ലാത്തവരാണെന്നു ധരിക്കരുത്. നാടകം പോലെ ഫാന്ടസിയാണ് ജീവിതമെന്നും ധരിക്കരുത്. വേദിയില്‍ ഒരു തുണി വീശി ഇതാണ് കാറ്റു എന്ന് പറഞ്ഞാല്‍ ഒരു വല കാണിച്ചു ഇതാണ് ആഗോള മുതലാളിത്തത്തിന്റെ കിരാത ഹസ്തങ്ങള്‍ എന്ന് പറഞ്ഞാല്‍ കാണികള്‍ സമ്മതിചെക്കാം. പക്ഷെ ആ ഒരു സങ്കല്‍പം യാഥാര്‍ത്യങ്ങളില്‍ വരുമ്പോള്‍ വെറും ഭ്രാന്തു മാത്രമായി മാറുകയാണ്. നാടകത്തില്‍ ബിംബങ്ങള്‍ വലുതാണ്‌. പക്ഷെ ജീവിതത്തില്‍ ബിംബങ്ങള്‍ക്ക് എത്ര വിലയുണ്ടെന്ന് നാടക നടി കൂടിയായ ലേഖിക മനസിലാക്കേണ്ടിയിരിക്കുന്നു. യാഥാര്‍ത്യങ്ങള്‍ പറയുമ്പോഴുള്ളതിനേക്കാള്‍ ശ്രദ്ധിക്കപ്പെടുക ഉട്ടോപ്യന്‍ ചിന്തകളുടെ കയറഴിച്ചു വിടുംബോഴാനെന്നു അവളെക്കൊണ്ട് പാവക്കൂത്ത് നടത്തുന്ന മിടുമിടുക്കര്‍ ചിന്തിച്ചിരിക്കാം. നടുറോഡില്‍ മാന്യമായി നടക്കുന്നവരെ ശ്രദ്ധിക്കുന്നവര്‍ കുറവായിരിക്കാം. തുണിയില്ലാതെ ഓടുന്ന ഒരാളെ എല്ലാവരും ശ്രദ്ധിച്ചെന്നും വരാം. പക്ഷെ ആ ശ്രദ്ധയുടെ മാനം എന്താണെന്ന് ആ മിടുമിടുക്കര്‍ ലേഖികയെ പറഞ്ഞു മനസിലാക്കിയിരുന്നെങ്കില്‍.


ഇവരുടെ പക്വതയില്ലായ്മയുടെയും ശൂന്യമായ സാമാന്യബോധത്തിന്റെയും മകുടോദാഹരണമായി ഒരു ലേഖനം കൂടെ കഴിഞ്ഞ ദിവസം കേരള കൌമുദിയില്‍ കൌമുദി സ്പെഷ്യല്‍ എന്ന പേരില്‍ വന്നു. സാധാരണ വല്ല കണ്ണീര്‍ കഥകളും പറഞ്ഞോതുക്കാറുള്ള സ്പെഷ്യല്‍ ഇത്തവണ കുറച്ചു എരിവും പുളിയും കൂട്ടിയെങ്കിലും കഷണങ്ങളില്ലാത്ത സാമ്പാര്‍ പോലെയായി ഇത്തവണ. (സ്പെഷ്യല്‍ എന്നത് എന്താണെന്നു മുന്‍പുണ്ടായിരുന്ന ധാരണകളൊക്കെ തിരുത്തിക്കുരിക്കേണ്ടി വരുന്നുണ്ട് കൌമുദിയിലെ സ്പെഷ്യല്‍ കാണുമ്പോള്‍) പരാമര്‍ശിക്കാന്‍ ലെഖികയുടെതായി അര വാക്കുപോലുമില്ല. എങ്കിലും മറ്റുള്ളവരുടെ വിഡ്ഢിത്തരങ്ങള്‍ അതെ പടി പകര്‍ത്തുമ്പോള്‍ കുറച്ചു സ്വന്തം ബുദ്ധി ഉപയോഗിക്കാം. പത്രത്തിന്റെ യശസ്സന് വായനക്കാര്‍ താളുകളിലുടനീളം തിരയുന്നതെന്നോര്‍ക്കുക. എന്തായാലും നിങ്ങള്‍ ആദ്യം ആ ലേഖനം ഒന്നു വായിക്കുക. എന്നിട്ട് ബാക്കി പറയാം.


മുകളില്‍ ബോള്‍ഡ് ആയ ലിപിയില്‍ ഒരു വാര്ത്ത കൊടുത്തിട്ടുണ്ട്‌. അതിനെ ഭര്‍ത്താക്കന്മാരുടെ സംശയങ്ങളും, ആത്മഹത്യകളും, വിവാഹ മോചനങ്ങളും ഒക്കെയുമായി ബന്ധിപ്പിക്കണം ലെഖികക്ക്. അതിന് തലകുത്തി മറിയുകയാണ് അവര്‍. പക്ഷെ കഷ്ടകാലമെന്നു പറയട്ടെ, അതിന്റെ സഹായത്തിനായി കൂട്ട് പിടിച്ചവരില്‍ ജസ്റിസ് ശ്രീദേവി മാത്രമാണ് വിഷയത്തെ കുറിച്ചു എന്തെങ്കിലും പറഞ്ഞതു. എങ്കിലും മറ്റു രണ്ടു പേരുടേയും ഗീര്‍വാണം ആവും ലേഖികയെ ഉന്മത്തയാക്കിയത്. കലാ കൌമുദിയില്‍ ഇവര്‍ എഴുതിയതിന്റെ ബാക്കി മണ്ടത്തരങ്ങള്‍ അവരുടെ വായിലൂടെ വന്നു എന്ന് മാത്രം. അതില്‍ വിനയ പറഞ്ഞതായി പറയുന്ന ഒരു പരാമര്‍ശം ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.


"ആണ് തൊടാത്ത ഒരൊറ്റ പെണ്ണിനേയും ആണിന് കിട്ടരുത്"


വല്ലതും തിരിഞ്ഞോ. രണ്ടു മൂന്നു വട്ടം കൂടി ശ്രമിച്ചു നോക്കാം. അഞ്ചു തവണ തിരിച്ചും മറിച്ചും വായിച്ചിട്ട് എനിക്ക് മനസിലായില്ല. ആണ് തൊടാത്ത ഒരു പെണ്ണിനേയും ആണിന് കിട്ടരുതത്രേ!!! ആദ്യം തൊടുന്നത് ഒരാണ് തന്നെയാവണമെന്ന് വിനയ പറയുന്നുണ്ട്. അപ്പോള്‍ പിന്നെ ആണിന് കിട്ടരുതെന്നു പറയുന്നതിന്റെ സാംഗത്യം? ആ ജിഷയല്ലേ എഴുതുന്നത്. അത്രയല്ലേ സംഭവിച്ചുള്ളൂ എന്ന് സമാധാനിക്കാം. "സാമൂഹിക പ്രവര്‍ത്തക" ഗീത പറയുന്നു പുരുഷന്റെ ചാരിത്ര പരിശോധനയും നടത്തണമെന്ന്. ഒടുവില്‍ അവര്‍ തന്നെ പറയുന്ന്നുണ്ട് അത് അപമാനിക്കലാണെന്ന്. അങ്ങനെ ബോധമുള്ള ഒരാള്‍ സ്ത്രീയോടൊപ്പം പുരുഷനെയും അപമാനിക്കണം എന്നാണോ പറയുന്നതു???? നല്ല സാമൂഹിക പ്രവര്‍ത്തക തന്നെ!!! ഇത്തരം വിരോധാഭാസങ്ങള്‍ പടച്ചു വിടുന്ന ലേഖികയെ പത്രം പിന്നെയും പിന്നെയും സഹിക്കുമ്പോള്‍ ഓര്ക്കുക, നിങ്ങള്‍ നശിപ്പിച്ചു കൊണ്ടിരിക്കുന്നത് മഹത്തായ എഴുത്തിന്റെ ഒരു പാരമ്പര്യമാണ്. വിവാഹത്തിന് എത്തിയ 14 സ്ത്രീകള്‍ ഗര്‍ഭിണികള്‍ ആയിരുന്നല്ലോ എന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഇവര്‍ പറയുമായിരിക്കും, അത് പുരുഷന്മാര്‍ക്കെതിരെയുള്ള ഞങ്ങളുടെ പോരാട്ടത്തിന്റെ ഭാഗമാണെന്നു!!! സത്യത്തില്‍ എനിക്ക് അതെ പറ്റി തോന്നിയ ഒരു കാര്യം നിങ്ങളുമായി പങ്കു വക്കുകയാണ്. ശരിയാവണമെന്നില്ല. സമൂഹ വിവാഹത്തിന് ലഭിക്കാവുന്ന ആനുകൂല്യങ്ങള്‍ കിട്ടാന്‍ വേണ്ടി വന്ന ദമ്പതിമാര്‍ ആയിക്കൂടെ അവര്‍. തങ്ങളുടെ ബന്ധം നിയമ പ്രകാരം ഉറപ്പിക്കനെതിയവരും കണ്ടേക്കാം. അല്ലാതെ ഇങ്ങനെ ഒരു സംഭവം നടക്കുമോ?


വിനയയുടെ വിഖ്യാതമായ പ്രസ്താവന അവരെ മനപൂരവം അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി ലേഖിക എഴിതിയതാണോ എന്നറിയില്ല. അങ്ങിനെ അല്ലെങ്കില്‍ ഇത്തരമൊരു അടിസ്ഥാനമില്ലാത്ത, യുക്തിയില്ലാത്ത മണ്ടന്‍ പരാമര്‍ശം ഹൈലൈറ്റ്‌ ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നോ. ഇവരെപോലുള്ളവര്‍ പത്രതിലുന്ടെങ്കില്‍ അതുപോലെ സ്ഥലകാല ബോധമില്ലാതെ എന്തും എഴുതാനുള്ള സ്വാതന്ത്ര്യം കൊടുക്കുകയാണെങ്കില്‍ രണ്ടു കൊല്ലം കൊണ്ടു കിട്ടാവുന്ന കുപ്രസിദ്ധി തൊണ്ണൂറ്റെട്ടു വര്‍ഷങ്ങള്‍ കൊണ്ടു നേടിയ പ്രസിദ്ധിയുടെ നൂറിരട്ടി ആകും.കൌമുടിയെപ്പോലെ വേറിട്ട ഒരു പത്രം അത്ര ബുദ്ടിശൂന്യരല്ല നയിക്കുന്നതെന്നുള്ള വിശ്വാസം ഇനിയും നഷ്ടമാകാത്തത് കൊണ്ടു മാത്രമാണ് ഇത്തരം വിവരക്കേടുകളെ ക്ഷമിക്കുന്നതു. ആ അനുഭവ സമ്പന്നമായ ധിഷണയും നേതൃത്വവും ഇത്തരം കാളകളെ പറഞ്ഞു മനസിലാക്കും എന്ന് തന്നെ കരുതുന്നു. ഇല്ലെങ്കില്‍ പൂകളെക്കാള്‍ കൂടുതല്‍ കളകള്‍ നിറഞ്ഞ ഒരു തോട്ടക്കരെന്ന ദുഷ്പേര് മാറ്റിഎടുക്കാന്‍ ഒരു പാടു ബുദ്ടിമുട്ടെണ്ടി വരും. അധര്‍മ്മതിനും, അല്പപതരത്തിനും മുന്നില്‍ വളയാത്ത നട്ടെല്ല് എന്ന്കാത്തു സൂക്ഷിച്ചിട്ടുള്ള കൌമുദിയില്‍ ഇനിയും പ്രതീക്ഷകള്‍ ഉണ്ടെന്ന സത്യം മനസിലാക്കും എന്ന് തന്നെ കരുതട്ടെ.


പരസ്പര വിരുദ്ധമായ ആശയങ്ങളും നിലപാടുകളും അച്ചടിച്ചു നിരത്തുന്നത് കാണുമ്പോള്‍ വായനക്കാര്‍ക്ക് പെട്ടെന്ന് ഓര്മ്മ വരുന്നതു കുതിര വട്ടം പപ്പുവിന്റെ പ്രശസ്തമായ മൊഴിയാണ്. "താനാരാണെന്ന് തനിക്കറിയില്ലേല്‍ താനെന്നോട് ചോദിക്ക്, അപ്പോള്‍ പറഞ്ഞു തരാം ഞാനാരാണെന്ന്. ഇനി ഞാനാരാണെന്ന് തനിക്കറിയില്ലേല്‍ താനെന്നോട് ചോദിക്ക്, അപ്പോള്‍ ഞാന്‍ പറഞ്ഞു തരാം , താനാരാണെന്ന്..." എന്തൊക്കെയായാലും പത്രാധിപരെ ഇവരോട്പൊറുക്കേണമേ... എന്തെന്നാല്‍ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ക്കറിയുന്നില്ല. കുറച്ചു നാള്‍ കൂടി ഈ മണ്ടത്തരങ്ങള്‍ വായനക്കാര്‍ ആസ്വദിചോട്ടെ......

7 comments:

Anonymous July 18, 2009 at 7:44 PM  

good.... chavarukale thirichariyaanulla sheshi namukku nashtappettittilla ennu koodi cherkkaamaayirunnu... jish ithode ezhuthu nirtharuthu.... thettukal thiruthunnavalaanu kazhivillaval... thettu pattaathavarilla... enthaayaalum mandatharangalekkal nallathu mindaathirikkalaanu ennu thonnunnu... peru velippeduthaanaavathathu kondu anoni aavukayaanu to... durgakku nooril nooru maarkku....

Anonymous July 18, 2009 at 9:26 PM  

oru cheriya thett koodi und aa reportil, geetha enn paranj koduthirikkunna photo geedhayude aan

manoj July 18, 2009 at 10:38 PM  

super..........

Anonymous August 11, 2009 at 4:43 PM  

Great finding....! Keep Discovering New things.

ചാണക്യന്‍ August 15, 2009 at 2:00 PM  

:):)

VINAYA N.A August 16, 2009 at 8:58 AM  

ഇണചേരാത്ത ഒരു പെണ്ണിനേയും പുരുഷന്‌ വിവാഹം കഴിക്കാന്‍ കിട്ടരുത്‌ എന്നാണ്‌ ഞാന്‍ പറഞ്ഞത്‌ .

Arif Zain July 22, 2011 at 11:15 PM  

എന്തൊരു മൂര്ച്ചയാണ് ദുര്‍ഗാ നിങ്ങളുടെ പെനത്തുംബിന്!

  © Blogger template 'Fly Away' by Ourblogtemplates.com 2008

Back to TOP