Saturday, July 18, 2009

താനാരാണെന്ന് തനിക്കറിയില്ലേല്‍ താനെന്നോട് പറ, അപ്പോള്‍-

"ജൂണ്‍ 30-നാണ്. മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്റെ 'മുഖ്യമന്ത്രി കന്യാ യോജന പദ്ധതി' പ്രകാരം 152 യുവതികള്‍ വിവാഹത്തിന് എത്തി. വിവാഹ മണ്ഡപത്തില്‍ എത്തിയപ്പോള്‍ ഒരു യുവതിക്ക് പ്രസവ വേദന തുടങ്ങി. തുടര്‍ന്നുള്ള പരിശോധനയില്‍ 14 യുവതികള്‍ ഗര്‍ഭിണികള്‍ ആണെന്നും തെളിഞ്ഞു. അവിടെ സംബന്ധിച്ച എല്ലാ സ്ത്രീകളുടെയും കന്യകാത്വം ഡോക്ടര്‍ വിലയിരുത്തി."


കൌമുദി സ്പെഷ്യല്‍ എന്ന പേരില്‍ ജൂലായ്‌ 16 നു കേരള കൌമുദി പത്രത്തില്‍ പ്രാധാന്യത്തോടെ വന്ന ലേഖനത്തിന്റെ തുടക്കം ആണിത്. മറ്റു മാധ്യമങ്ങളും പ്രസ്തുത വാര്‍ത്ത എടുതെഴുതിയിരുന്നു. പക്ഷെ ഒരു കാര്യം, അതും സാമൂഹിക പ്രസക്തമായ, മനുഷ്യാവകാശ പ്രശ്നങ്ങളിലേക്ക് വഴി തെളിക്കുന്ന ഒരു സംഭവം വായനക്കാരോട് പറയുമ്പോള്‍ പത്രങ്ങള്‍ സ്വീകരിച്ച നിലപാട് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നു. ഒരു വാര്‍ത്ത വായനക്കാരന്റെ മനസ്സില്‍ എത്ര ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു എന്നതോ, അവനെ എത്ര ആശയക്കുഴപ്പത്തിലാക്കുന്നു എന്നതോ അല്ല അതിന്റെ വിജയം. അവന്റെ മനസിലെ എത്ര ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്നു എന്നതാണ്. പത്തു മാസം ഗര്‍ഭിണിയായ യുവതി അക്കാര്യം ആരും അറിയാതെ വിവാഹ മണ്ഡപത്തില്‍ എത്തിയെന്ന് പറയുന്നതു തന്നെ വല്ലാത്തൊരു അതിശയോക്തിയാണ്. പതിനാലു ഗര്‍ഭിണികള്‍ അതില്‍ സംബന്ധിച്ചു എന്ന് കേള്‍ക്കുമ്പോള്‍ മനസിലുയരുന്ന ഒരു ചോദ്യത്തിനും ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഒരു പത്രത്തിനും ഉത്തരമില്ലായിരുന്നു. ഒന്നുകില്‍ മിണ്ടാതിരിക്കുക, അല്ലെങ്കില്‍ വ്യക്തമാക്കുക. സാധാരണക്കാരനെന്ന പോലെ പത്രക്കാര്‍ക്കും ഈ സാമാന്യ മര്യാദ ബാധകമല്ലേ? അതോ മര്യാദകള്‍ ബാക്കിയുള്ളവര്‍ക്ക് മാത്രം മതിയെന്ന "ഫാസിസ്റ്റു" ചിന്ത പത്രങ്ങളെയും വിഴുങ്ങിയോ?

കഴിഞ്ഞ ആഴ്ച നേര് നേരത്തെ അറിയിക്കാനുള്ള ശ്രമത്തിനിടയില്‍ നമ്മുടെ ഒരു പ്രമുഖ പത്രത്തിന് പറ്റിയ അക്കിടിയും മറ്റൊന്നല്ല നമുക്കുമുന്നില്‍ വെളിവാക്കുന്നത്. നേരത്തെ അറിയിക്കുക എന്നത് മാത്രമായി എല്ലാവരുടെയും ലക്ഷ്യം. അതിനിടയില്‍ നേരിനെ എല്ലാവരും സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു, അവഗണിക്കുന്നു. കാരണം നേരിനു പലപ്പോഴും, ഒരു സെന്‍സേഷന്റെയോ ഗോസിപ്പിന്റെയോ മാധുര്യമോ വില്പന മൂല്യമോ കാണില്ലല്ലോ??? ആ ഓട്ടത്തിനുള്ള മെഡലാണ് പട്ടിയെ തിന്നു റെക്കോര്‍ഡിട്ട അമേരിക്കക്കാരന്റെ പടവും വാര്‍ത്തയും കൊടുത്തു ചുവപ്പന്‍ പത്രം നേടിയത്. എന്നും തിരുത്തലുകള്‍ മാത്രം ശീലമാക്കിയവര്‍ക്ക് ഒരു തിരുത്ത്‌ കൊണ്ടു മെഡല്‍ തിരിച്ചേല്‍പിക്കാം എങ്കിലും വായനക്കാരുടെ മനസ്സില്‍ നിന്നു മായ്ക്കാന്‍ തിരുത്തേണ്ടത് വാര്‍ത്തയല്ല, പകരം വാര്‍ത്തയോടുള്ള ഇപ്പോഴത്തെ മനോഭാവമാണ്. കാള പെറ്റെന്നു കേട്ടാല്‍ കയറെടുക്കാന്‍ ഓടുന്ന വിധം ബോധമില്ലാതവരായി മാറിയിരിക്കുന്നു നമ്മുടെ പുതിയ പത്രപ്രവര്‍ത്തക തലമുറ എന്നതിന്റെ ഉത്തമോദാഹണങ്ങള്‍ ആണ് മേല്‍ വിവരിച്ച രണ്ടു സംഭവങ്ങളും.


കഴിഞ്ഞ പോസ്റ്റില്‍ കലാകൌമുദിയില്‍ ജിഷ എന്ന ലേഖിക എഴുതിയ ലേഖനത്തിലെ ആശയങ്ങളെക്കുറിച്ച് എഴിതിയ എന്റെ അഭിപ്രായങ്ങളോട് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ അയച്ച എല്ലാ സഹൃദയര്‍ക്കും നന്ദി. വ്യക്തിപരമായ ആക്രമണം കുറച്ചു കൂടിപ്പോയി എന്ന് കുറച്ചു പേരെങ്കിലും അഭിപ്രായപ്പെട്ടതിനോട് എനിക്കുള്ള മറുപടി ഞാന്‍ എവിടെ കുറിക്കട്ടെ. അതില്‍ "ജിഷ" എന്ന വ്യക്തിയെ അല്ല അവര്‍ മുന്നോട്ടു വച്ച ആശയങ്ങളെ ആണ് വാദഗതികളെ ആണ് ഘണ്ടിക്കാന്‍ ശ്രമിച്ചത്. അതില്‍ തെല്ലും കുറ്റബോധം ഇല്ല. കാരണം അവര്‍ക്ക് അതില്‍ അറിയുന്നതും അറിയാത്തതുമായ എല്ലാ പുരുഷന്മാരെയും വിമര്‍ശിക്കാനും അപഹസിക്കാനും അവകാശമുന്ടെന്കില്‍ അങ്ങിനെ ചിന്തിക്കാത്തവരും ഈ ലോകത്തുണ്ടെന്ന് പറയാന്‍ മറ്റെതോരാള്‍ക്കും അവകാശമുണ്ട്‌. ചില "വിശാല ചിന്താഗതിക്കാരായ, സ്വാതന്ത്ര വീക്ഷണമുള്ള സീനിയര്‍ പത്ര പ്രവര്‍ത്തകരുടെ" യദാര്‍ത്ഥ സ്വാതന്ത്ര ബോധവും മനസിന്റെ വിശാലതയും തിരിച്ചറിയാന്‍ ഈ ലേഖനത്തിനായി എന്നത് എന്നെ കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിക്കുന്നത്. കുറഞ്ഞ പക്ഷം ഉള്ളിലെങ്കിലും അവര്‍ക്ക് ബോധ്യമായിക്കാണും സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്ക് വേദനയും സമ്മാനിക്കുന്നുണ്ടെന്നു. പുറമെ സമ്മതിക്കാന്‍ ദുരഭിമാനം അനുവദിക്കില്ലെങ്കിലും.


ആ ലെഖനമെഴുതാനുള്ള പ്രധാന പ്രേരണ ആ കലാകൌമുദിയില്‍ തന്നെ ഉള്ള ലേഖനങ്ങളില്‍ എ. സജീവനും, അഡ്വ: രാധികയും ആ വിഷയത്തെ പക്വതയോടെ അവതരിപ്പിച്ചത് കണ്ടപ്പോഴാണ്. ഒരു വിധം എല്ലാ മാധ്യമങ്ങളും ആ വിഷയത്തെക്കുറിച്ച് പക്വമായും പ്രസക്തമായും ലേഖനങ്ങള്‍ പ്രസിദ്ദീകരിച്ചിരുന്നു. അതിന് ശേഷം വന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കിഷോര്‍ കുമാറിന്റെ ലേഖനവും പ്രത്യേകം പ്രസ്താവ്യം. എന്നാല്‍ ജിഷയുടെ ലേഖനം വെളിച്ചത്തിന് നേരെ കണ്ണടച്ച് പുലമ്പുന്ന ഭ്രാന്തിയുടെ ജല്പനങ്ങള്‍ പോലെയായിപ്പോയത്തിലുള്ള ഖേദമാണ് നിങ്ങളുമായി പങ്കുവക്കാന്‍ ശ്രമിച്ചത്. സ്വവര്‍ഗ ലൈംഗികത ഒരു മിഥ്യ അല്ല. പൊള്ളുന്ന യാദാര്‍ത്ഥ്യം തന്നെയാണ്. പക്ഷെ അതാണ്‌ സ്വാതന്ത്ര്യം കാംക്ഷിക്കുന്ന സ്ത്രീകള്‍ പിന്തുടരേണ്ട ഏക മാര്‍ഗം എന്ന് ഏതോ ഭൂതാവേശിതയെപ്പോലെ വിളിച്ചു പറയുമ്പോള്‍ കൂടെ ഉയര്‍ത്തിയ ന്യായങ്ങള്‍ തീര്‍ത്തും ബാലിശമായിപ്പോയി.


സ്വവര്‍ഗ അനുരാഗികള്‍ആരോടും പോരാടാണോ പകരം വീട്ടാനോ അല്ല ആ വഴി തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കേണ്ടത്. ജീവിതത്തിന്റെ സംതൃപ്തി അതാണെന്ന് തോന്നുമ്പോള്‍ അതിനായി മാത്രമാണ്. അതിനെക്കുറിച്ചുള്ള പഠനങ്ങള്‍ ഏതെങ്കിലും വായിക്കാനുള്ള സമയം ലേഖിക കണ്ടെത്തിയിരുന്നെങ്കില്‍ ഈ ജല്പനങ്ങള്‍ ഒഴിവാകുമായിരുന്നു എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ഒരാള്‍ എങ്ങനെ സ്വവര്‍ഗ ലൈംഗികത ഇഷ്ടപ്പെടാന്‍ തുടങ്ങുന്നു എന്നതിന്റെ കാരണങ്ങളും അയാളുടെ മാനസിക വ്യാപരങ്ങളുമെല്ലാം വസ്തുനിഷ്ടമായിതന്നെ പ്രതിപാദിക്കുന്ന ഒരുപാടു ലേഖനങ്ങളും പുസ്തകങ്ങളും ഇറങ്ങിയിട്ടുള്ളതാണ്. ലേഖിക അതൊന്നും കാണാന്‍ ശ്രമിചിട്ടുണ്ടാവില്ല്ല എങ്കിലും വായനക്കാന്‍ ലെഖികയെപ്പോലെ ലോകത്തെ കുറിച്ചു സമൂഹത്തെക്കുറിച്ച് നിലപാടുകളോ അഭിപ്രായങ്ങളോ അവബോധമോ ഇല്ലാത്തവരാണെന്നു ധരിക്കരുത്. നാടകം പോലെ ഫാന്ടസിയാണ് ജീവിതമെന്നും ധരിക്കരുത്. വേദിയില്‍ ഒരു തുണി വീശി ഇതാണ് കാറ്റു എന്ന് പറഞ്ഞാല്‍ ഒരു വല കാണിച്ചു ഇതാണ് ആഗോള മുതലാളിത്തത്തിന്റെ കിരാത ഹസ്തങ്ങള്‍ എന്ന് പറഞ്ഞാല്‍ കാണികള്‍ സമ്മതിചെക്കാം. പക്ഷെ ആ ഒരു സങ്കല്‍പം യാഥാര്‍ത്യങ്ങളില്‍ വരുമ്പോള്‍ വെറും ഭ്രാന്തു മാത്രമായി മാറുകയാണ്. നാടകത്തില്‍ ബിംബങ്ങള്‍ വലുതാണ്‌. പക്ഷെ ജീവിതത്തില്‍ ബിംബങ്ങള്‍ക്ക് എത്ര വിലയുണ്ടെന്ന് നാടക നടി കൂടിയായ ലേഖിക മനസിലാക്കേണ്ടിയിരിക്കുന്നു. യാഥാര്‍ത്യങ്ങള്‍ പറയുമ്പോഴുള്ളതിനേക്കാള്‍ ശ്രദ്ധിക്കപ്പെടുക ഉട്ടോപ്യന്‍ ചിന്തകളുടെ കയറഴിച്ചു വിടുംബോഴാനെന്നു അവളെക്കൊണ്ട് പാവക്കൂത്ത് നടത്തുന്ന മിടുമിടുക്കര്‍ ചിന്തിച്ചിരിക്കാം. നടുറോഡില്‍ മാന്യമായി നടക്കുന്നവരെ ശ്രദ്ധിക്കുന്നവര്‍ കുറവായിരിക്കാം. തുണിയില്ലാതെ ഓടുന്ന ഒരാളെ എല്ലാവരും ശ്രദ്ധിച്ചെന്നും വരാം. പക്ഷെ ആ ശ്രദ്ധയുടെ മാനം എന്താണെന്ന് ആ മിടുമിടുക്കര്‍ ലേഖികയെ പറഞ്ഞു മനസിലാക്കിയിരുന്നെങ്കില്‍.


ഇവരുടെ പക്വതയില്ലായ്മയുടെയും ശൂന്യമായ സാമാന്യബോധത്തിന്റെയും മകുടോദാഹരണമായി ഒരു ലേഖനം കൂടെ കഴിഞ്ഞ ദിവസം കേരള കൌമുദിയില്‍ കൌമുദി സ്പെഷ്യല്‍ എന്ന പേരില്‍ വന്നു. സാധാരണ വല്ല കണ്ണീര്‍ കഥകളും പറഞ്ഞോതുക്കാറുള്ള സ്പെഷ്യല്‍ ഇത്തവണ കുറച്ചു എരിവും പുളിയും കൂട്ടിയെങ്കിലും കഷണങ്ങളില്ലാത്ത സാമ്പാര്‍ പോലെയായി ഇത്തവണ. (സ്പെഷ്യല്‍ എന്നത് എന്താണെന്നു മുന്‍പുണ്ടായിരുന്ന ധാരണകളൊക്കെ തിരുത്തിക്കുരിക്കേണ്ടി വരുന്നുണ്ട് കൌമുദിയിലെ സ്പെഷ്യല്‍ കാണുമ്പോള്‍) പരാമര്‍ശിക്കാന്‍ ലെഖികയുടെതായി അര വാക്കുപോലുമില്ല. എങ്കിലും മറ്റുള്ളവരുടെ വിഡ്ഢിത്തരങ്ങള്‍ അതെ പടി പകര്‍ത്തുമ്പോള്‍ കുറച്ചു സ്വന്തം ബുദ്ധി ഉപയോഗിക്കാം. പത്രത്തിന്റെ യശസ്സന് വായനക്കാര്‍ താളുകളിലുടനീളം തിരയുന്നതെന്നോര്‍ക്കുക. എന്തായാലും നിങ്ങള്‍ ആദ്യം ആ ലേഖനം ഒന്നു വായിക്കുക. എന്നിട്ട് ബാക്കി പറയാം.


മുകളില്‍ ബോള്‍ഡ് ആയ ലിപിയില്‍ ഒരു വാര്ത്ത കൊടുത്തിട്ടുണ്ട്‌. അതിനെ ഭര്‍ത്താക്കന്മാരുടെ സംശയങ്ങളും, ആത്മഹത്യകളും, വിവാഹ മോചനങ്ങളും ഒക്കെയുമായി ബന്ധിപ്പിക്കണം ലെഖികക്ക്. അതിന് തലകുത്തി മറിയുകയാണ് അവര്‍. പക്ഷെ കഷ്ടകാലമെന്നു പറയട്ടെ, അതിന്റെ സഹായത്തിനായി കൂട്ട് പിടിച്ചവരില്‍ ജസ്റിസ് ശ്രീദേവി മാത്രമാണ് വിഷയത്തെ കുറിച്ചു എന്തെങ്കിലും പറഞ്ഞതു. എങ്കിലും മറ്റു രണ്ടു പേരുടേയും ഗീര്‍വാണം ആവും ലേഖികയെ ഉന്മത്തയാക്കിയത്. കലാ കൌമുദിയില്‍ ഇവര്‍ എഴുതിയതിന്റെ ബാക്കി മണ്ടത്തരങ്ങള്‍ അവരുടെ വായിലൂടെ വന്നു എന്ന് മാത്രം. അതില്‍ വിനയ പറഞ്ഞതായി പറയുന്ന ഒരു പരാമര്‍ശം ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.


"ആണ് തൊടാത്ത ഒരൊറ്റ പെണ്ണിനേയും ആണിന് കിട്ടരുത്"


വല്ലതും തിരിഞ്ഞോ. രണ്ടു മൂന്നു വട്ടം കൂടി ശ്രമിച്ചു നോക്കാം. അഞ്ചു തവണ തിരിച്ചും മറിച്ചും വായിച്ചിട്ട് എനിക്ക് മനസിലായില്ല. ആണ് തൊടാത്ത ഒരു പെണ്ണിനേയും ആണിന് കിട്ടരുതത്രേ!!! ആദ്യം തൊടുന്നത് ഒരാണ് തന്നെയാവണമെന്ന് വിനയ പറയുന്നുണ്ട്. അപ്പോള്‍ പിന്നെ ആണിന് കിട്ടരുതെന്നു പറയുന്നതിന്റെ സാംഗത്യം? ആ ജിഷയല്ലേ എഴുതുന്നത്. അത്രയല്ലേ സംഭവിച്ചുള്ളൂ എന്ന് സമാധാനിക്കാം. "സാമൂഹിക പ്രവര്‍ത്തക" ഗീത പറയുന്നു പുരുഷന്റെ ചാരിത്ര പരിശോധനയും നടത്തണമെന്ന്. ഒടുവില്‍ അവര്‍ തന്നെ പറയുന്ന്നുണ്ട് അത് അപമാനിക്കലാണെന്ന്. അങ്ങനെ ബോധമുള്ള ഒരാള്‍ സ്ത്രീയോടൊപ്പം പുരുഷനെയും അപമാനിക്കണം എന്നാണോ പറയുന്നതു???? നല്ല സാമൂഹിക പ്രവര്‍ത്തക തന്നെ!!! ഇത്തരം വിരോധാഭാസങ്ങള്‍ പടച്ചു വിടുന്ന ലേഖികയെ പത്രം പിന്നെയും പിന്നെയും സഹിക്കുമ്പോള്‍ ഓര്ക്കുക, നിങ്ങള്‍ നശിപ്പിച്ചു കൊണ്ടിരിക്കുന്നത് മഹത്തായ എഴുത്തിന്റെ ഒരു പാരമ്പര്യമാണ്. വിവാഹത്തിന് എത്തിയ 14 സ്ത്രീകള്‍ ഗര്‍ഭിണികള്‍ ആയിരുന്നല്ലോ എന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഇവര്‍ പറയുമായിരിക്കും, അത് പുരുഷന്മാര്‍ക്കെതിരെയുള്ള ഞങ്ങളുടെ പോരാട്ടത്തിന്റെ ഭാഗമാണെന്നു!!! സത്യത്തില്‍ എനിക്ക് അതെ പറ്റി തോന്നിയ ഒരു കാര്യം നിങ്ങളുമായി പങ്കു വക്കുകയാണ്. ശരിയാവണമെന്നില്ല. സമൂഹ വിവാഹത്തിന് ലഭിക്കാവുന്ന ആനുകൂല്യങ്ങള്‍ കിട്ടാന്‍ വേണ്ടി വന്ന ദമ്പതിമാര്‍ ആയിക്കൂടെ അവര്‍. തങ്ങളുടെ ബന്ധം നിയമ പ്രകാരം ഉറപ്പിക്കനെതിയവരും കണ്ടേക്കാം. അല്ലാതെ ഇങ്ങനെ ഒരു സംഭവം നടക്കുമോ?


വിനയയുടെ വിഖ്യാതമായ പ്രസ്താവന അവരെ മനപൂരവം അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി ലേഖിക എഴിതിയതാണോ എന്നറിയില്ല. അങ്ങിനെ അല്ലെങ്കില്‍ ഇത്തരമൊരു അടിസ്ഥാനമില്ലാത്ത, യുക്തിയില്ലാത്ത മണ്ടന്‍ പരാമര്‍ശം ഹൈലൈറ്റ്‌ ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നോ. ഇവരെപോലുള്ളവര്‍ പത്രതിലുന്ടെങ്കില്‍ അതുപോലെ സ്ഥലകാല ബോധമില്ലാതെ എന്തും എഴുതാനുള്ള സ്വാതന്ത്ര്യം കൊടുക്കുകയാണെങ്കില്‍ രണ്ടു കൊല്ലം കൊണ്ടു കിട്ടാവുന്ന കുപ്രസിദ്ധി തൊണ്ണൂറ്റെട്ടു വര്‍ഷങ്ങള്‍ കൊണ്ടു നേടിയ പ്രസിദ്ധിയുടെ നൂറിരട്ടി ആകും.കൌമുടിയെപ്പോലെ വേറിട്ട ഒരു പത്രം അത്ര ബുദ്ടിശൂന്യരല്ല നയിക്കുന്നതെന്നുള്ള വിശ്വാസം ഇനിയും നഷ്ടമാകാത്തത് കൊണ്ടു മാത്രമാണ് ഇത്തരം വിവരക്കേടുകളെ ക്ഷമിക്കുന്നതു. ആ അനുഭവ സമ്പന്നമായ ധിഷണയും നേതൃത്വവും ഇത്തരം കാളകളെ പറഞ്ഞു മനസിലാക്കും എന്ന് തന്നെ കരുതുന്നു. ഇല്ലെങ്കില്‍ പൂകളെക്കാള്‍ കൂടുതല്‍ കളകള്‍ നിറഞ്ഞ ഒരു തോട്ടക്കരെന്ന ദുഷ്പേര് മാറ്റിഎടുക്കാന്‍ ഒരു പാടു ബുദ്ടിമുട്ടെണ്ടി വരും. അധര്‍മ്മതിനും, അല്പപതരത്തിനും മുന്നില്‍ വളയാത്ത നട്ടെല്ല് എന്ന്കാത്തു സൂക്ഷിച്ചിട്ടുള്ള കൌമുദിയില്‍ ഇനിയും പ്രതീക്ഷകള്‍ ഉണ്ടെന്ന സത്യം മനസിലാക്കും എന്ന് തന്നെ കരുതട്ടെ.


പരസ്പര വിരുദ്ധമായ ആശയങ്ങളും നിലപാടുകളും അച്ചടിച്ചു നിരത്തുന്നത് കാണുമ്പോള്‍ വായനക്കാര്‍ക്ക് പെട്ടെന്ന് ഓര്മ്മ വരുന്നതു കുതിര വട്ടം പപ്പുവിന്റെ പ്രശസ്തമായ മൊഴിയാണ്. "താനാരാണെന്ന് തനിക്കറിയില്ലേല്‍ താനെന്നോട് ചോദിക്ക്, അപ്പോള്‍ പറഞ്ഞു തരാം ഞാനാരാണെന്ന്. ഇനി ഞാനാരാണെന്ന് തനിക്കറിയില്ലേല്‍ താനെന്നോട് ചോദിക്ക്, അപ്പോള്‍ ഞാന്‍ പറഞ്ഞു തരാം , താനാരാണെന്ന്..." എന്തൊക്കെയായാലും പത്രാധിപരെ ഇവരോട്പൊറുക്കേണമേ... എന്തെന്നാല്‍ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ക്കറിയുന്നില്ല. കുറച്ചു നാള്‍ കൂടി ഈ മണ്ടത്തരങ്ങള്‍ വായനക്കാര്‍ ആസ്വദിചോട്ടെ......

Tuesday, July 14, 2009

സ്വവര്‍ഗരതി നിയമ വിധേയമാക്കിയത് ആര്‍ക്കു വേണ്ടി???

ആദ്യമേ പറയട്ടെ; ഈ കുറിപ്പ് സ്വവര്‍ഗ അനുരാഗത്തെയോ സ്വവര്‍ഗ രതിയെയോ പ്രത്യക്ഷമായോ പരോക്ഷമായോ ന്യായീകരിക്കാനോ വിമര്‍ശിക്കാനോ ലക്ഷ്യം വച്ചുള്ളതല്ല. അതിനെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ കുറിച്ചു പിന്നീട് സംവദിക്കാം.

ഇന്നു എന്നെപ്പോലെ ഒരുപാടു പേരെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം പറഞ്ഞു കൊണ്ടു തുടങ്ങാം. ആ വിധി (ബഹു: ഡല്‍ഹി ഹൈക്കോടതി വിധി) ഏറ്റവും ആഹ്ലാദഭരിതര്‍ ആക്കിയത് സ്വവര്‍ഗ അനുരാഗികളെയോ സ്വവര്‍ഗ രതിക്കായി നടക്കുന്നവരെയോ അല്ല എന്നതാണ് കുറച്ചു ദിവസങ്ങള്‍ ആയി കേരളം (അവരുടെ ഭാഷയില്‍ കപട സദാചാര വാദികളുടെ കേരളം; അവര്‍ ആരെന്നു വഴിയേ മനസിലാകും) അമ്പരപ്പോടെ കണ്ടു കൊണ്ടിരിക്കുന്നത്. ചാനലുകളിലും പത്രങ്ങളിലും ഇതേ പറ്റി വന്ന ചര്‍ച്ചകളിലും അഭിപ്രായങ്ങളിലും എല്ലാം പങ്കെടുത്തവര്‍ ആ നിയമത്തിന്റെ സംരക്ഷണം അനുഭവിക്കാന്‍ പോകുന്നവരായിരുന്നില്ല എന്നത് വളരെ രസകരം ആണ്.( ഒരു സന്ജീഷിനെ മാറി നിര്‍ത്താം) അപ്പോള്‍ പിന്നെ ഈ മുറവിളികളുടെ ലക്ഷ്യം എന്താണ്. ആ പാവങ്ങളുടെ പേരും പറഞ്ഞു അവരുടെ രക്ഷകരായി സ്വയം ചമഞ്ഞു അവരുടെ വഴികളെ പുല്‍കാന്‍ ഒരിക്കലും ഇഷ്ടപ്പെടാതെ ചുളുവില്‍ കുറച്ചു പ്രശസ്തിയും ശ്രദ്ധയും പിടിച്ചു പറ്റുക എന്നതല്ലാതെ? (പ്രശസ്തിയോ കുപ്രശസ്തിയോ എന്നത് വായനക്കാരുടെ മനോധര്‍മ്മത്തിനു വിടുന്നു) നാടകം ചെയ്തു ലോകം പൂങ്കാവനമാക്കാന്‍ മുട്ടി നടക്കുന്ന രണ്ടു "പത്ര പ്രവര്‍ത്തകര്‍" കിട്ടിയ തക്കം മുതലാക്കി അരങ്ങില്‍ ഇക്കിളിയുണര്‍ത്തുന്ന ആര്‍ക്കും മനസിലാകാത്ത തട്ടിക്കൂട്ട് ബുദ്ധിജീവിജാടകളുമായി പത്ര താളുകളിലും ചാനലുകളിലും കയറിക്കൂടാന്‍ കാണിച്ച അഭ്യാസത്തിന്റെ ശേഷിപ്പ് വാരികയുടെ താളില്‍ കണ്ണുരുട്ടി ഭയപ്പെടുതുമ്പോഴും ആ പാവങ്ങള്‍ക്ക് അതില്‍ നിന്നു എന്താണ് കിട്ടുന്നത്? അതിന്റെ തുടര്‍ച്ചയെന്നോണം കലാകൌമുദി 1767- ആം ലക്കത്തില്‍ കവര്‍ സ്റ്റോറി ആയി ജിഷ എഴുതിയ ലേഖനത്തിലെ ബാലിശമായ ചില ജല്പനങ്ങളും കണ്ടപ്പോള്‍ ഏറെ ശ്രമിച്ചിട്ടും രണ്ടു വാക്കു പറയാതിരിക്കാന്‍ ആവുന്നില്ല.

സ്വവര്‍ഗാനുരാഗത്തെ എതിര്‍ക്കുന്നത് ഫാസിസ്റ്റുകള്‍ ആണെന്നാണ്‌ ഏറെ കഷ്ടപ്പെട്ട് ലേഖിക കണ്ടെത്തിയിരിക്കുന്നത്. പറയുന്നതു ജിഷ എന്ന അനുഗ്രഹീത പത്ര പ്രവര്‍ത്തകയും അച്ചടിച്ചത് കലാകൌമുദി എന്ന ഗൗരവമുള്ള വാരികയും ആയതിനാല്‍ തെല്ലും അവിശ്വസിക്കേണ്ട. കാരണം ഫാസിസം എന്താണെന്ന് ലോകത്ത് ഏറ്റവും നന്നായി അറിയുന്നത് അവര്‍ക്കാണ്. മറിച്ച് പറയുന്നവരെല്ലാം ശുദ്ദ മണ്ടന്മാര്‍. കാരണം ഫാസിസത്തെക്കുറിച്ച് അവര്‍ക്കെന്തറിയാം!!! ഓര്‍മയില്‍ വരുന്നതു കുറച്ചു നാള്‍ മുന്‍പ് വിശുദ്ദ നളിനി ജമീല മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ "ബ്രാഹ്മണ്യത്തെ" പറ്റി ഘോരഘോരം വാചാലയായതാണ്.

അന്യരുടെ സ്വകാര്യതയെ കുറിച്ചു ലേഖിക വലിയ വായില്‍ പറയുമ്പോള്‍ വേശ്യയുടെ ചാരിത്രപ്രസംഗം പോലെയാണ് വായിക്കുന്നവര്‍ക്ക് തോന്നുന്നത്. ആരാണ് അന്യരുടെ സ്വകാര്യതയില്‍ ഒളിഞ്ഞു നോക്കുന്നവര്‍??? ലേഖിക അടക്കമുള്ള ഇവിടത്തെ പത്ര പ്രവര്‍ത്തകരല്ലെ??? എന്നിട്ട് ഞെളിഞ്ഞിരുന്നു സദാചാരത്തെ കുറിച്ചു വായിട്ടലച്ചു മലയാളിയുടെ സാംസ്‌കാരിക ബോധത്തിനെ കൊഞ്ഞനം കുത്തുന്നവര്‍ നഗര മധ്യത്തില്‍ സ്വന്തം ഉടുതുണിയാണ് പാറിചെറിയുന്നതെന്നോര്‍താല്‍ നന്ന്.

"സദാചാരത്തിന്റെ പൊന്‍ നൂലിഴകളാല്‍ പട്ടുടുപ്പിട്ടു നടക്കുമ്പോഴും ഒരു വിരല്‍ തുമ്പിന്റെ മറവില്‍ തുണി പൊക്കി നോക്കുന്ന സംസ്കാര ബോധം പുലര്‍ത്തുന്നവര്‍."

("വിരല്‍ തുമ്പിന്റെ മറവില്‍" എന്നത് ആവേശം കൂടി എഴുതിപോയതാവാം. വിരല്‍ തുമ്പ് കൊണ്ടു എന്നായിരുന്നെങ്കില്‍ അതിനൊരു അര്‍ത്ഥമെന്കിലും ഉണ്ടായേനെ. പോട്ടെ. എഴുതുന്നത് നമ്മുടെ ലെഖികയല്ലേ. ഇത്രയെങ്കിലും ഒപ്പിച്ചല്ലോ എന്ന് സമാധാനിക്കാം.) ഇവരെപോലെ നാണമില്ലാത്ത പത്രപ്രവര്‍ത്തകരുടെ ഇത്തരം അബദ്ദജടിലമായ ജല്പനങ്ങള്‍ കേള്‍ക്കുമ്പോള്‍ മന്തുള്ളവന്‍ സ്വന്തം കാല്‍ ചെളിയില്‍ പൂഴ്ത്തി മന്തില്ലാതവരെ മന്താ എന്ന് വിളിക്കുന്നത് പോലെ തോന്നിപ്പോകും. മറവില്‍ തുണി പൊക്കി നോക്കുന്ന സദാചാരവാദികളെന്ന് നിങ്ങള്‍ മലയാളിയെ തരം താഴ്ത്തുമ്പോള്‍ ഒന്നേ പറയാനുള്ള. മലയാളി അങ്ങനെ ആണെങ്കില്‍ നിങ്ങള്‍ അവരുടെ കൂട്ടികൊടുപ്പ്കാരാണ്. മാധ്യമ പ്രവര്‍ത്തകര്‍!!! രണ്ടു പേരുടെ സ്വകാര്യതയായ സ്വവര്‍ഗ രതിയെപ്പോലും ആഘോഷമാക്കി കവര്‍ സ്റ്റോറി ചെയ്യുന്ന മാധ്യമങ്ങള്‍!!! മലയാളിയെ ശരിയായി വിലയിരുതണമെങ്കില്‍ ആദ്യം നിങ്ങള്‍ ആ മഞ്ഞ കണ്ണട ഒന്നു മാറ്റുക. നിങ്ങള്‍ക്കും നിങ്ങളുടെ കാഴ്ചക്കും ബാധിച്ച തിമിരമാണ് ഒരു പരിധി വരെ നേരത്തെ നിങ്ങള്‍ തന്നെ പറഞ്ഞ ആ സാംസ്കാരിക ബോധം.

സ്വവര്‍ഗ രതിക്ക് നിയമത്തിന്റെ പരിരക്ഷയുണ്ടെങ്കിലും ഇവിടത്തെ മൂല്യ ബോധനകള്‍ക്ക് അടങ്ങി ഇരിക്കാനാവില്ലെന്നു ലേഖിക പറയുന്നു. സ്ത്രീയും പുരുഷനും ഹോട്ടലില്‍ മുറിയെടുക്കാന്‍ ചെന്നാല്‍ മുറി തരാത്തതാണ് നമ്മുടെ സദാചാര ബോധമെന്ന 'എഴുത്തുകാരനായ' (???) സിവിക് ചന്ദ്രന്റെ അഭിപ്രായം ലേഖിക എടുതെഴുതിയിട്ടുണ്ട്. പക്ഷെ ലേഖികയെ ഒന്നു ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. മലയാളിയുടെ ഇനിയും അസ്തമിചിട്ടില്ലാത്ത സദാചാര ബോധം തന്നെയാണ് അവര്ക്കു മുറി കിട്ടാതെ പോകുന്നതിന്റെ കാരണം. അതിന് കാരണം ആ എഴുത്തുകാരന് ഏറ്റവും വലിയ പരിചയകാരായ നളിനി ജമീലമാര്‍ ഉണ്ടാക്കിയ കുപ്രസിദ്ധി തന്നെയാണെന്ന് മലര്‍ന്നു കിടന്നു തുപ്പുന്ന ശ്രീ ചന്ദ്രന്‍ കാണാതെ പോവുന്നത് മൂന്നാം കണ്ണുള്ള നിങ്ങള്‍ മാധ്യമാക്കാരും കാണാതെ പോവുകയാണോ!!!

കോട്ടയത്ത്‌ രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത് നിങ്ങള്‍ പത്രക്കാര്‍ ആഘോഷിചിട്ടുണ്ടാകാം. അതാണ്‌ ഇത്ര ഓര്‍മ്മയോടെ എടുത്തെഴുതിയത്. എന്നിട്ട് അതിനും പഴി മലയാളി സമൂഹത്തിനെ. നല്ല മാധ്യമ ധര്‍മ്മം തന്നെ.

ഇന്ദ്രിയാനുഭൂതികളുടെ കാഴ്ചകളിലേക്ക് പുരുഷാവയവം നില്ക്കുന്ന ഒരു കാഴ്ച ലേഖിക കാണുന്നുണ്ട്. സ്വവര്‍ഗാനുരാഗത്തെക്കുറിച്ച് ഉള്ള വിധിയെ പറഞ്ഞു ഒടുവില്‍ അത് സ്വവര്‍ഗാനുരാഗം എന്നത് പുരുഷനെതിരെ പോരാടാന്‍ സ്ത്രീക്കുള്ള ആയുധം ആണെന്ന അബദ്ദ ധാരണയിലൂടെ എഴുത്ത് തുടരുന്ന ലേഖികയോട് ഒരു ചോദ്യം!!! സ്ത്രീകള്‍ മാത്രമുള്ള ലൈംഗികത മാത്രമാണോ സ്വവര്‍ഗ ലൈംഗികത എന്ന് പറയുന്നതു. പരസ്പരം പോരാടാനുള്ള വഴിയായി ഈ ബന്ധത്തെ കാണുന്ന ലേഖിക എത്ര നിസ്സാരമായാണ് ആ ബന്ധത്തെ കാണുന്നതെന്നാണ് വെളിവാക്കുന്നത്. ഒരു സ്ത്രീയും; ലേഖിക ഒഴിച്ച്; സ്വവര്‍ഗ ലൈംഗികത പുരുഷന്മാരോടുള്ള പോരാട്ടമാണെന്ന് പറയില്ല. അവര്ക്കു മനസിലെ സ്നേഹമാണ് അങ്ങനെ ഒരു ബന്ധത്തിന്റെ ആധാരം. തന്നെയുമല്ല ആ ഒരു അവസ്ഥയിലേക്ക് എത്ര സ്ത്രീകള്‍ എത്തുന്നുണ്ട്. നിസ്സാരം. അതും ചില സാഹചര്യങ്ങള്‍ കൊണ്ടു. അല്ലാതെ ലേഖിക പറയുമ്പോലെ പുരുഷ മേധാവിത്വത്തിനെതിരെ വാലോങ്ങാനായി ആരും സ്വവര്ങാനുരാങിയാവുന്നില്ല. മനസ്സില്‍ അന്ധമായ വിദ്വേഷവും അബദ്ദ ധാരണകളും വച്ചു പുലര്‍ത്തുന്ന ലെഖികക്ക് അത് കാണാനാവാതെ പോകുന്നതില്‍ സഹതാപം മാത്രം. ലേഖിക കാണാതെ പോയ ഒരു കാര്യം കൂടി ചൂണ്ടി കാട്ടട്ടെ. ഇവിടെ ആ വിധി വന്നപ്പോള്‍ ആഹ്ലാദ പ്രകടനം നടത്തിയവരില്‍ പുരുഷന്മാരെ നമ്മള്‍ കണ്ടു. എന്നാല്‍ സ്ത്രീകളെ ലേഖിക എവിടെയെങ്കിലും കണ്ടിരുന്നോ? ലെഖികക്ക് ചില കാഴ്ചകള്‍ മാത്രമാണല്ലോ എന്നും പഥ്യം.

ബാലിശമായ മറ്റൊരു വാദഗതി കൂടി ഉന്നയിച്ചു ലേഖിക തന്റെ അല്പത്തരം വിശദമാക്കുന്നുണ്ട്. സ്വവര്‍ഗ ലൈംഗികതയില്‍ ലിംഗ പ്രവേശം നടത്തുന്ന ആള്‍ മാത്രമെ കുറ്റക്കാര്‍ ആകൂ എന്ന് നിയമത്തിന്റെ പഴുതുണ്ടാത്രേ. അപ്പോള്‍ സ്ത്രീകള്‍ ആ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല പോലും. ജിഷ എല്ലാ നിയമങ്ങളും അരച്ച് കലക്കി കുടിച്ച ആള്‍ ആയതിനാല്‍ അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ!!!

(അടുത്ത കാര്യങ്ങള്‍ പറയും മുന്‍പ്‌ ലേഖനത്തിന്റെ അവസാന രണ്ടു ഘണ്ടിക വായിക്കാന്‍ താത്പര്യപ്പെടുന്നു. ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ അത് വായിക്കാവുന്നതാണ്.)

ചിലപ്പോഴെങ്കിലും ഉച്ചിഷ്ടം വീണ്ടും വീണ്ടും ഭക്ഷിക്കുന്നത് പോലെയാണ് ഭാര്യ പദം ലേഖിക കുണ്ടിതപ്പെടുന്നുണ്ട്. സ്വന്തം അച്ഛനില്‍ നിന്നും കുഞ്ഞിനെ പ്രസവിക്കേണ്ടി വരുന്നതിന്റെയും പെണ്‍ വാണിഭവും ഒളിച്ചോട്ടവും ആത്മഹത്യയും വര്ധിക്കുന്നതിന്റെയും സദാചാര കുതുകികള്‍ മൌനം പാളിക്കുന്നതിന്റെയും ഒക്കെ ചോദ്യങ്ങള്‍ ലേഖിക ഉയര്‍ത്തുന്നുണ്ട്. കോടതി വിധിയും സ്വവര്‍ഗ ലൈംഗികതയെ പറ്റിയുള്ള ഈ ലേഖനവും നേരത്തെ ഉയര്‍ത്തിയ ചോദ്യങ്ങളുമായി എന്ത് ബന്ധം??? "വായില്‍ തോന്നിയത് കോതക്ക് പാട്ടു" എന്നപോലെ എന്തൊക്കെയോ പുലമ്പുന്നു. പിന്നെ ഒരു കാര്യതിനുതരം പറയാം. സദാചാര കുതുകികള്‍ ഉണര്‍ന്നത് നിങ്ങള്‍ കാണാതെ പോവുകയാണോ? എന്നും അത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സമൂഹത്തിന്റെ സ്വരം ഉയരുന്നുണ്ട്. അത് കേള്‍ക്കാതെ പോയതിനു നിങ്ങള്‍ മറ്റുള്ളവരെ പഴിചിട്ടെന്തു കാര്യം. ബധിരന്‍ റേഡിയോയുടെ ശബ്ദം കേള്‍ക്കുന്നില്ല എന്ന് പറയം പോലെ!!!!

ഏറ്റവും ഒടുവിലായി "ആദ്യ രാത്രി കന്യാചര്‍മ്മം പൊട്ടിയോ എന്ന് ടോര്‍ച്ചടിച്ചു നോക്കുന്ന പുരുഷന്മാരുടെ വാക്കുകള്‍ അറ്റ് പോകുന്നതും സ്വാഭാവികം" എന്നൊരു പ്രയോഗമുണ്ട്. ഇത്തരം അനുഭവം ലേഖികയോട് കേരളത്തിലെ ഒരു സ്ത്രീയെന്കിലും പറഞ്ഞിട്ടുണ്ടോ? സ്വന്തം അനുഭവം ചിലപ്പോള്‍ ഉണ്ടാകാം. എന്നാല്‍ എല്ലാവരും താന്‍ കരുതുന്നത് പോലെ തന്നെയാണെന്ന് ധരിച്ചു വശമാകരുത്. വികലമായ സ്വന്തം ഭാവനകളല്ല യാധര്ത്യലോകമെന്നു ആദ്യം തിരിച്ചറിയുക. പത്ര പ്രവര്‍ത്തകക്കു സംമോഹിക ബോധതോടൊപ്പം ഉണ്ടാവേണ്ട കാര്യമാണ് സമൂഹത്തോടുള്ള ബഹുമാനവും. ലേഖിക അത് തീരെ പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രമല്ല സമൂഹത്തിനു മേല്‍ തന്റെ കുറ്റങ്ങള്‍ മുഴുവന്‍ ചാരാന്‍ ശ്രമിക്കുകയും ചെയ്യുന്നു. സ്വന്തം മനസിന്റെ ഭ്രാന്തന്‍ ചിന്തകള്‍ വിളിച്ചു കൂവുമ്പോള്‍ തൊണ്ട തൊടാതെ വിഴുങ്ങാന്‍ മാത്രം മാധ്യമ പ്രവര്‍ത്തകരെ പോലെ അന്ധരോ ബധിരരോ അല്ല ജനങ്ങള്‍ എന്നറിയുക. എങ്ങിനെയും പ്രശസ്തി ഉണ്ടാക്കുക എന്നത് ലക്ഷ്യമാവുമ്പോള്‍ മാത്രമാണ് ഇത്തരം പാഴ്ശ്രമങ്ങള്‍ക്ക് പെടാപാട് പെടേണ്ടി വരുന്നതു. അതെല്ലാം അല്പായുസ്സുക്കള്‍ ആണെന്ന് മനസിലാവുംബോഴേക്കും ഒരു പക്ഷെ തിരുച്ചു വരാനാവാത്ത വിധം അകലങ്ങളില്‍ വഴിതെറ്റി അലഞ്ഞിരിക്കും.

കപട സദാചാരം എന്നത് വാക്കില്‍ ഒന്നും പ്രവൃത്തിയില്‍ മറ്റൊന്നും കാണിക്കുന്നവുടെ സ്വഭാവ സവിശേഷത ആണ്. അത് കൊണ്ടു തന്നെ ആ വാക് ഏറ്റവും യോജിക്കുക ലെഖികക്ക് തന്നെയാണ്. പിന്നെ അവസരങ്ങളെ മുതലെടുത്ത്‌ നിഷ്കരുണം സ്വന്തം കരിയറും പേരും മാത്രം ശ്രട്ടിക്കപ്പെടാന്‍ ഉപയോഗിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും ന്യൂന പക്ഷങ്ങളുടെ രക്ഷകര്‍ ആയി സ്വയം അവതാരം കൊണ്ടിട്ടുള്ള കുറച്ചു ഇത്തിക്കണ്ണികള്‍ക്കുമാണ്. എന്താ ശരിയല്ലേ????

ഒടുവില്‍ ഒരു കാര്യം കൂട് പറഞ്ഞു നിര്‍ത്താം. യാടാര്ത്യബോധം ഒട്ടും ഇല്ലാത്ത ഈ ലേഖനത്തില്‍ ഒരു നോവലിന്റെ മുഖചിത്രം കൊടുത്തിട്ടുണ്ട്‌. ലേഖനത്തില്‍ നോവലിനെ കുറിച്ചോ രചയിതാവിനെക്കുരിച്ചോ, അതിന്റെ കഥയെക്കുറിച്ചോ ഒന്നും പരാമര്‍ശമേ ഇല്ല. എന്തിനാണ് പിന്നെ ആ ചിത്രം കൊടുത്തതെന്ന് ഒട്ടും മനസിലാവുന്നില്ല. ലേഖനം തന്നെ അടിസ്ഥാനം ഇല്ലാത്ത സങ്കല്പങ്ങളെ കുറിച്ചു ആവുമ്പോള്‍ ചിത്രവും അങ്ങിനെ ആകട്ടെ എന്ന് എഡിറ്റര്‍ കരുതിക്കാണുമോ ആവോ?

Thursday, June 25, 2009

അഭിസാരികമാര്‍ കരാട്ടെ പഠിക്കുന്നു....

(ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ വാര്ത്ത വായിക്കാം)

സത്യത്തില്‍ ഈയൊരു പോസ്റ്റ് നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വേണ്ടി മാത്രമാണ്. ഇതിന് മുന്പ് ഞാനെഴുതിയ ഒരു ബ്ലോഗിനെ വിമര്‍ശിച്ചും അനുകൂലിച്ചും ഒരുപാടു പേര്‍ അഭിപ്രായം അറിയിച്ചിരുന്നു. ഇതു മാതൃഭൂമി പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ്. ഇതിനെ പറ്റി ഇതിന്റെ ആവശ്യകതയെ പറ്റി നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. എന്റെ അഭിപ്രായം ഒടുവില്‍ അടുത്തൊരു പോസ്റ്റായി കാണാം.

Tuesday, June 23, 2009

അഭിസാരിക അധ്യാപികയാവുമ്പോള്‍...

ചരിത്രം മുന്നോട്ടു നീങ്ങിയത് എന്നും ശരിയും തെറ്റും തമ്മിലുള്ള പോരാട്ടങ്ങളിലൂടെയാണെന്ന് പലരും പറഞ്ഞു കേള്‍ക്കാറുണ്ട്. ആണോ???
ഒന്നു ഓര്‍ത്തു നോക്കൂ...
ശരിയും തെറ്റും നിശ്ചയിക്കപ്പെടുന്നത് എവിടെയാണ്... പോരാട്ടങ്ങളുടെ ഒടുവില്‍ മാത്രമല്ലേ.... ജയിച്ചവര്‍ ശരി. പരാജിതര്‍ തെറ്റ്. അതിനപ്പുറം എന്ത് വ്യാഖ്യാനമാണ് ചരിത്ര പണ്ഡിതര്‍ നമുക്കു തന്നിട്ടുള്ളത്. പക്ഷെ എനിക്ക് തോന്നുന്നത് ലോകത്തിലെ പോരാട്ടങ്ങളെല്ലാം രണ്ടു ശരികള്‍ തമ്മിലായിരുന്നു എന്നാണ്. എന്‍റെ ശരിയും നിങ്ങളുടെ ശരിയും തമ്മില്‍ യോജിക്കാതെ വരുമ്പോള്‍ അവിടെ സംഘര്‍ഷം ഉണ്ടാകുന്നു. കീഴടക്കപ്പെടുന്ന അല്ലെങ്കില്‍ കീഴ്പ്പെടുന്ന ശരികള്‍ തെട്ടുകലെന്നു പിന്നീടുള്ളവര്‍ പഠിക്കുന്നു.

ശരി തെറ്റുകളെക്കുറിച്ച് ഇത്രയും പറയാന്‍ കാരണം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഏപ്രില്‍ - 26 ലക്കത്തില്‍ (87 : 7) തന്‍റെ ശരികളെ ലോകത്തോട്‌ പറയാന്‍ ഒരു സ്ത്രീ നടത്തുന്ന അധര വ്യായാമം കണ്ടത്‌ കൊണ്ടാണ്. ഇംഗ്ലീഷ്‌ അറിയാത്ത നളിനി ജമീല തന്‍റെ അടുത്ത പുസ്തകം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്നു എന്ന് ശ്രീ ബൈജു നടരാജനോട് അഭിമുഖത്തില്‍ അവര്‍ പറയുന്നുണ്ട്. അതിനുള്ള കാരണം പക്ഷെ മലയാളികളെ പരോക്ഷമായി അധിക്ഷേപിക്കുന്നതായിപ്പോയി. എങ്കിലും അതിനെക്കാള്‍ വേദനിപ്പിച്ചത് പുസ്തകത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് അവര്‍ നടത്തിയ പരാമര്‍ശങ്ങളാണ്. അത് മനസിലുണ്ടാക്കിയ അസ്വാസ്ഥ്യം പറയാതിരിക്കാനാവുന്നില്ല.

പുതിയ പുസ്തകത്തിന്‍റെ പ്രതിപാദ്യങ്ങളില്‍ പ്രമുഖം എന്ന് അവര്‍ പറയുന്നതു താഴെപറയുന്ന കാര്യങ്ങളാണ്.

# ജീവിതത്തില്‍ "ക്ലൈന്റുകള്‍ക്കുള്ള" സ്ഥാനം.
# ആണുങ്ങളുടെ സ്വഭാവരീതികള്‍.
# അപകടങ്ങള്‍ തരണം ചെയ്ത രീതികള്‍.....

ഇതില്‍ പ്രസ്താവിക്കാന്‍ പോകുന്ന അപകടങ്ങളും, സ്വഭാവരീതികളും എന്തായിരിക്കുമെന്ന് ഇപ്പോഴേ നമുക്കു ഊഹിക്കാവുന്നതെ ഉള്ളു. പക്ഷെ അപകടം അതല്ല. അവര്‍ തന്‍റെ വഴി തെറ്റാണെന്നല്ല പകരം സ്വയം ഒരു മാതൃകയായാണ് ലോകത്തെ പഠിപ്പിക്കാന്‍ പോകുന്നത്. നമ്മുടെ പെണ്‍കുട്ടികള്‍ കണ്ടു കെട്ടും പഠിക്കേണ്ടത് ഇവരെയാണോ? നൂറിലധികം കുട്ടികള്‍ അവരുടെ പുസ്തകം വാങ്ങി അവരുടെ കയ്യൊപ്പ് ചാര്‍ത്താന്‍ ക്യൂ നിന്നുവന്നു കേട്ടപ്പോള്‍; അത് സത്യമാണെങ്കില്‍; നമ്മുടെ സമൂഹത്തിന്‍റെ അച്ചടക്കവും, ധാര്‍മികതയും അതിന്റെ ഈടവും ദുര്‍ബലമായ ആഴങ്ങളില്‍ എത്തപ്പെട്ടിരിക്കുന്നു എന്നാണ് തോന്നിയത്. തന്നെ "അധ്യാപികയായി" ആണ് കാണാന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ കുട്ടികള്‍ക്ക്‌ മുന്നില്‍ ഞെളിഞ്ഞിരുന്നു കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ എന്നെ മാതൃകയാക്കരുതെന്നു ഒരു വാക്കു ആ കുട്ടികളോട് പറഞ്ഞിരുന്നെങ്കില്‍ അവര്‍ മനസാക്ഷിയുള്ളവള്‍ എന്ന് കരുതാമായിരുന്നു. ഒരു അധ്യാപികയുടെ സ്ഥാനം, അര്‍ത്ഥം എന്താണെന്ന് അവര്‍ക്ക്‌ അറിയില്ലായിരിക്കാം. പക്ഷെ കുറഞ്ഞ പക്ഷം ഒരു അഭിസാരികയെ അധ്യാപികയാക്കിയിട്ട്എന്താണ് ആ കുട്ടികള്‍ പഠിക്കാന്‍ പോകുന്നതെന്ന് അവരുടെ ജല്പനങ്ങള്‍ അച്ചിട്ടു നിരത്തിയ ലേഖകനെങ്കിലും ഓര്‍ക്കണമായിരുന്നു. ഇവര്‍ക്ക് പറയാനും പഠിപ്പിക്കാനും ഉള്ളതെന്താണ്. ഇവര്‍ പരിചയപ്പെട്ട ആണുങ്ങളുടെ ഇരുളിലെ വൈകൃതങ്ങള്‍ നിറഞ്ഞ സ്വഭാവ രീതികളോ; മാനസികമായി അടുപ്പമോന്നുമില്ലാത്ത പുരുഷന്‍ കിടക്കയില്‍ ഉണ്ടാക്കിയ അപകടങ്ങളെ തരണം ചെയ്ത വൈദഗ്ധ്യങ്ങളോ; അതോ തന്‍റെ അടുത്തേക്ക് വരുന്ന "ക്ലൈന്റുകളെ" എങ്ങനെ സംതൃപ്തരാക്കാം എന്ന വഴികളോ??? കഷ്ടം. ഒരു അധ്യാപികയോട്‌ തോന്നുന്ന ബഹുമാനം ഇവരോട് തോന്നുന്നു എന്ന് ഇവരോട് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ഇവരെ എന്തോ ആവശ്യത്തിനു ഉപയോഗിക്കുന്നവര്‍ മാത്രമായിരിക്കും. ഒരു വേശ്യയോടു ഒരാള്‍ക്കും ബഹുമാനം തോന്നില്ല. അവരുടെ വഴികളെ പുല്‍കണമെന്നു ആഗ്രഹിക്കാത്ത ഒരാള്‍ക്കും.

അവര്‍ അതില്‍ ഒരു "ബ്രാഹ്മണ്യത്തെക്കുറിച്ച്" പറയുന്നുണ്ട്. അത് വായിച്ചപ്പോള്‍ സഹതാപം തോന്നിയത് അവരോടല്ല, മരിച്ചു അത് വലിയൊരു സംഭവമാണെന്ന മട്ടില്‍ എന്താണ് അതിന്‍റെ അര്‍ത്ഥമെന്നു ചോദിച്ച ബൈജു നടരാജനോടായിരുന്നു. അതിന് അവര്‍ പറഞ്ഞ മറുപടി അവരുടെ പാമാരത്വം മുഴുവന്‍ വെളിപ്പെടുതുന്നതുമായി. ആ വാക്കിനു അവര്‍ അവര്‍ നല്‍കുന്ന അര്‍ത്ഥം അതാണെങ്കില്‍ അധ്യാപിക എന്നതിന് അവര്‍ നല്‍കുന്ന അര്‍ത്ഥം ചിലപ്പോള്‍ അഭിസാരികയില്‍ നിന്നും ഏറെ അകലെയായിരിക്കില്ല. അത്തയിരിക്കാം ഒരു പക്ഷെ തന്നെ അധ്യാപിക എന്ന് വിളിച്ച കുട്ടികള്‍ക്ക്‌ മുന്നില്‍ തലയും കുലുക്കി ഇരുന്നത്. അവര്‍ എഴുത്തുകാരി കൂടിയാണെന്ന തലക്കെട്ട് തന്നെ വായനക്കാരെ മുഴുവന്‍ പരിഹസിക്കുന്നതായിപ്പോയി. എഴുതാനറിയാത്ത അവരെ എഴുത്തുകാരിയെന്നു വിശേഷിപ്പിക്കാന്‍ ബൈജു നടരാജനല്ലാതെ മറ്റാര്‍ക്കും കഴിയില്ല.ഓര്‍മ വരുന്നതു വ്യാകരണ പിശകില്ലാതെ അവര്‍ക്കു പറയാന്‍ കഴിയുന്നത്‌ അസഭ്യ വാക്കുകള്‍ മാത്രമാണെന്ന് ഒരിക്കല്‍ ഇവരുടെ അഭ്യാസങ്ങള്‍ നേരിട്ടു കണ്ട ഒരു സഹോദരന്‍ പറഞ്ഞതാണ്.

ഒരിക്കല്‍ മലയാളത്തിലെ ഒരു മുന്‍നിര പത്രപ്രവര്‍ത്തകനോടും തമിഴിലെ ഒരു പ്രശസ്ത സാഹിത്യകാരനോടും കൂടെ ഒരു ഹോട്ടലില്‍ വന്നു മദ്യപിച്ചു അവര്‍ കാട്ടിയ കോപ്രായങ്ങള്‍ക്ക്‌ അവനും സാക്ഷിയായിരുന്നു. അത്രയും അസഭ്യമായ വാക്കുകള്‍ അതുവരെ അവന്‍ കേട്ടിരുന്നില്ലത്രേ!!! ആ ഒരു സംഭവം അറിയുന്നത് കൊണ്ടു തന്നെ അവസാനം അവര്‍ പറഞ്ഞ നുണക്കഥയുടെ കാര്യവും പറയാതെ വയ്യ.

2006 -ഇല്‍ ഒരിക്കല്‍ ബസില്‍ വരുമ്പോള്‍ പുറകില്‍ നിന്നും തള്ളിയ ഗ്ലാസ്‌ കൈയില്‍ തട്ടി വേദനിച്ചപ്പോള്‍ പുറകില്‍ ഇരിക്കുന്ന ആളെ നോക്കി ദേഷ്യത്തോടെ കണ്ണുരുട്ടിയെന്നും അപ്പോള്‍ അയാള്‍ എഴുന്നേറ്റു ബഹളമുണ്ടാക്കി ഇവര്‍ ഒരു നല്ല സ്ത്രീ അല്ല എന്ന് പറഞ്ഞെന്നും അവര്‍ പറയുന്നു. വെറുതെ നോക്കി ഒന്നു കണ്ണുരുട്ടിയത്തിനു ഒരു ആള്‍ ബഹളമുണ്ടാക്കി ഇവര്‍ ഒരു നല്ല സ്ത്രീ അല്ല എന്ന് പറയുന്നതു വിശ്വസിച്ചു അതെ പടി എഴുതാനും ബൈജു നടരാജനല്ലാതെ മറ്റാര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. അവരുടെ സ്വഭാവ മഹിമ അനുസരിച്ച് വായില്‍ തോന്നിയ അസഭ്യങ്ങളെല്ലാം വിളിച്ചു കാണണം. (മദ്യപിച്ചിരുന്നോ എന്ന് ആര്‍ക്കറിയാം). അറിയാതെ ഗ്ലാസ്‌ ഒന്നു മുന്നോട്ടു നീക്കിയപ്പോള്‍ ഉണ്ടായ പ്രതികരണം അയാളെക്കൊണ്ട് "ഇവര്‍ ഒരു നല്ല സ്ത്രീ അല്ല" എന്ന് പറയിപ്പിച്ചിട്ടുന്ടെന്കില്‍; കൂടാതെ കൂടെയുള്ള യാത്രക്കാരെല്ലാം ഇവരുടെ എതിര്‍ പക്ഷം നിന്നു എന്ന് പറയുകയും ചെയ്യുമ്പോള്‍ അവിടെ എന്താണ് ഉണ്ടായതെന്ന് അവര്‍ പറയുന്ന നുണ തൊണ്ട തൊടാതെ വിഴുങ്ങാന്‍ ശ്രീ ബൈജുവിനോളം മണ്ടന്മാരാണോ വായനക്കാരെല്ലാം.

സ്ത്രീയുടെ ശരീരത്തില്‍ അനാവശ്യമായി ഒരു പുരുഷന്‍ സ്പര്‍ശിച്ചാല്‍ അത് പ്രതികരിക്കപ്പെടെണ്ടത് തന്നെയാണ്. പക്ഷെ ഇവിടെ വിശുദ്ദ ജമീലയുടെ ശരീരത്തില്‍ ആരും തൊട്ടില്ല. സ്പര്ശിചവരോട് ജമീല എന്താണ് ചെയ്യരുള്ളതെന്ന് അവരുടെ ആത്മകഥയില്‍ പറയുന്നുണ്ടല്ലോ. സത്യത്തില്‍ അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല. നളിനി ജമീല, റെജീന, ഷീല, നന്ദു, പിന്നെ ലൈംഗികന്യൂനപക്ഷ ആക്ടിവിസ്റ്റുകള്‍ എന്നപേരില്‍ നടക്കുന്ന ഒരുപാട് ഹതഭാഗ്യര്‍, ഇവരെല്ലാം ആരുടെയൊക്കെയോ കരവപ്പശുക്കള്‍ മാത്രം. അവരെ ഇത്തരമൊരു വേഷത്തില്‍ നെറ്റിപ്പട്ടം കെട്ടിച്ചു സമൂഹത്തിന്റെ മുന്നില്‍ എഴുന്നള്ളിച്ചു നിര്ത്തി മുതലെടുപ്പ് നടത്തുന്ന; വിദേശങ്ങളില്‍ നിന്നു നാലു ചക്രം ഇവരുടെ പേരില്‍ എണ്ണി വാങ്ങുന്ന; അവരുടെ ദുരന്തങ്ങളെ വാര്‍ത്തകള്‍ ആയും, കഥകള്‍ ആയും അച്ചടിച്ചു അവാര്‍ഡുകളും പ്രശസ്തിയും പണവും നേടുന്ന മാധ്യമങ്ങളുടെയും ആധുനിക സാമൂഹിക സേവനത്തിന്റെ ഇരകള്‍. ഉത്സവങ്ങളില്‍ കോലമേന്തുന്ന ആനകളുടെ സ്ഥാനം മാത്രമെ ഇവര്‍ക്കുള്ളൂ. അതില്‍ നിന്നും അവര്ക്കു ലഭിക്കുന്നതും കേവലം വിശപ്പടക്കാന്‍ കുറച്ചു പട്ടകള്‍ മാത്രം. അതിന് പുറകില്‍ അണിയറയില്‍ നേരത്തെ പറഞ്ഞ ആധുനിക സേവനക്കരുടെ നേട്ടങ്ങള്‍ ഇവര്‍ അറിയുന്നില്ല. അറിഞ്ഞാലും അത് മനസിലാക്കാനുള്ള വിവേചന ശേഷി ഇവര്‍ക്കില്ല എന്നതിന്റെ തെളിവാണല്ലോ ഇന്നു നടന്നു കൊണ്ടിരിക്കുന്ന ആക്ടിവിസങ്ങള്‍ എല്ലാം. എന്തായാലും നളിനി ജമീല ഒരു കാര്യം തുറന്നു സമ്മതിക്കുന്നു. തന്നെ അറിയാമെന്ന് പറയാന്‍ പോലും മടിയുള്ളവരാണ് സിംഹഭാഗവും എന്ന്. അത്രയെങ്കിലും മനസിലാക്കിയത് ഭാഗ്യം.

അവരോട് അവസാനമായി പറയാന്‍ ഒന്നു മാത്രം. സമൂഹം നിങ്ങളോടല്ല, മറിച്ചു നിങ്ങള്‍ സമൂഹത്തെ ആണ് ദ്രോഹിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങള്‍ കാരണം തകരുന്ന എത്ര കുടുംബങ്ങള്‍, എത്ര കുഞ്ഞുങ്ങളുടെ കണ്ണീര്‍ തുള്ളികള്‍, ഇതൊന്നും നിങ്ങളുടെ കാഴ്ച്ചയിലെതുന്നില്ലേ. നിങ്ങളോട് ദ്രോഹം ചെയ്യുന്നത് അവരാണ്. നിങ്ങളുടെ ദയനീയതയെ മുതലെടുക്കുന്നവര്‍. കെട്ടി എഴുന്നള്ളിച്ചു ഒടുവില്‍ ഒരു മൂലക്കിരുതുന്നവര്‍. നിങ്ങളുടെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കാമെന്നും സമൂഹത്തില്‍ നിങ്ങള്ക്ക് സ്ഥാനം നേടിതരാമെന്നും; അവരുടെ പ്രശസ്തിക്കും പണത്തിനും വേണ്ടി ; നിങ്ങളെ പറഞ്ഞു പറ്റിക്കുന്ന ആധുനിക സാമൂഹിക സേവകര്‍. അവരെയാണ് നിങ്ങള്‍ തിരിച്ചറിയേണ്ടത്. അവര്‍ക്കെതിരെയാണ് നിങ്ങള്‍ പ്രതികരിക്കേണ്ടത്. പിന്നെ സമൂഹത്തിലെ സ്ഥാനവും ബഹുമാനവും. അത് വേശ്യ എന്ന വാക്കു മാറ്റി ലൈംഗിക തൊഴിലാളി എന്ന് ആക്കി മാറ്റിയിട്ടും എളുപ്പം നേടിയെടുക്കാവുന്ന ഒന്നല്ല എന്ന് ഇതിനകം മനസിലായിക്കാണുമല്ലോ. പക്ഷെ അത് അസാധ്യമല്ല. അതുകൊണ്ട് അതിനായി പരിശ്രമിക്കാന്‍ ശ്രമിക്കൂ... ഇത്തരം നെഗറ്റീവ് പ്രശസ്ത്തി അതിന് പകരമാവില്ല. ഒരിക്കലും.

Wednesday, June 17, 2009

മാധ്യമ ധര്‍മം - കൌമുദി മോഡല്‍.


നിഷ്പക്ഷം എന്നൊരു പക്ഷം ലോകത്തുണ്ട് എന്നാരെങ്കിലും പറയുകയാണെങ്കില്‍ മനസിലോര്‍ക്കുക; അതും കേവലം ഒരു പക്ഷം മാത്രമാണ്. അത് കൊണ്ടു തന്നെയാണ് നമ്മള്‍ എവിടെ നില്‍ക്കണം എന്നതീരുമാനത്തിന് പ്രസക്തി എറുന്നതും. കേവല അര്‍ത്ഥത്തില്‍ നിഷ്പക്ഷമെന്നത് ക്രിയാത്മകമായ പ്രായോഗികത അല്ലെന്നിരിക്കെ സ്വതന്ത്രമായ പക്ഷം ചേരല്‍ ഒരിക്കലും തെറ്റായ പ്രവണതയാണെന്ന് പറയാനാവില്ല. ഒരര്‍ത്ഥത്തില്‍ നിഷ്ക്രിയമായ നിഷ്പക്ഷതയെക്കള്‍ ലോകത്തെ എന്നും മുന്നോട്ടു നയിച്ചിട്ടുള്ളത് യുക്തിപൂര്‍വമായ പക്ഷപാതങ്ങളുടെ സംഘര്‍ഷങ്ങള്‍ തന്നെയാണ്. പക്ഷെ വ്യക്തികള്‍ക്കപ്പുറത്ത് സമൂഹതിനപ്പുറത്ത് ലോകത്തിന്റെ നയനങ്ങള്‍ ആകേണ്ട മാധ്യമങ്ങള്‍ പക്ഷം ചേരുമ്പോള്‍ അതിന് പ്രാധാന്യം ഏറെയാണ്‌. അതിന്റെ പ്രതിഫലനങ്ങളും വിപുലമാണ്.

ജനാധിപത്യ സമൂഹത്തില്‍ മാധ്യമങ്ങള്‍ക്കുള്ള സ്ഥാനം ഇന്നു മുന്പെന്നതെക്കാളും തന്ത്രപ്രധാനമാനെന്നതില്‍ രണ്ടു പക്ഷമില്ല. ജനങ്ങള്‍ മറ്റെന്തിനെക്കാളും കൂടുതലായി അവയുടെ ശബ്ദത്തിനു കാതോര്‍ക്കുന്നു. വില നല്‍കുന്നു. അത് കൊണ്ടു തന്നെ ജനങ്ങളോടും അത് വഴി സമൂഹത്തോടും വലിയൊരു കടമയാണ് മാധ്യമങ്ങള്‍ക്ക് നിറവേറ്റാന്‍ ഉള്ളത്. അതിന്റെ പ്രതിഫലനങ്ങള്‍ ആണ് അടുത്തിടെ ഭരണപരവും ആത്മീയവും ആയ അധികാര കേന്ദ്രങ്ങള്‍ മറച്ചു പിടിക്കാന്‍ ശ്രമിച്ച പല അഴിമതികളും അപരാധങ്ങളും കുറച്ചെങ്കിലും നീതിയുടെ പാതയിലേക്ക് തിരിച്ചു വിടപ്പെട്ടത്‌. അന്നെല്ലാം അതിനായി അനീതിയുടെ മുന്നില്‍ നിര്‍ഭയത്തോടെ ജനങ്ങള്‍ക്കു വേണ്ടി നിന്ന മാധ്യമങ്ങളില്‍ പ്രഥമസ്ഥാനീയമായ പത്രമായിരുന്നു കേരള കൌമുദി. ചരിത്രത്തില്‍ ഇത്തരം ഒരുപാടു നിര്‍ണായക നിമിഷങ്ങളില്‍ സ്വതന്ത്രവും ധീരവുമായ നിലപാടുകള്‍ എടുക്കാന്‍ കാണിച്ച ആര്‍ജവമാണ് കൌമുദിക്ക് ജനങ്ങളുടെ മനസ്സില്‍ കരുത്തുറ്റ ഒരു പ്രതി രൂപം നല്കിയത്.

അടുത്തിടെ അഭയ കേസില്‍ വരെ സുധീരമായ നിലപാടുകള്‍ കൈകൊണ്ട കൌമുദി ഈ ജൂണ്‍ 9 - ആം തിയതി അതില്‍ നിന്നെല്ലാം പിന്തിരിഞ്ഞു പിണറായി വിജയന്‍റെ പാദങ്ങളില്‍ തൂലിക സമര്‍പ്പിച്ചു നില്ക്കുന്ന ദയനീയ കാഴ്ച ഒട്ടേറെ സങ്കടത്തോടും അതിലേറെ ഞെട്ടലോടെയും മാത്രമെ ഒരു സാധാരണക്കാരന് കാണാനാവൂ... മുന്‍ പേജ് മുഴുവന്‍ ഗവര്‍ണറുടെ വിമര്‍ഷങ്ങല്‍ക്കായി വിട്ടുകൊടുത്ത കൌമുദി എഡിറ്റോറിയല്‍ അതിലേറെ വിജയസ്തുതികളാല്‍ അലങ്കരിക്കുകയാനുണ്ടായത്. തലേ ദിവസം മറ്റു പത്രങ്ങളെല്ലാം ഗവര്‍ണറുടെ തീരുമാനത്തെ അനുകൂലിച്ചു എഡിറ്റോറിയല്‍ എഴുതിയപ്പോള്‍ എഡിറ്റോറിയല്‍ കൊളമേ ഇല്ലാതെയാണ് കൌമുദി പ്രസിദ്ധീകരിച്ചത്. അത് പക്ഷെ ഇത്തരം ഒരു അന്ധമായ എഡിറ്റോറിയല്‍ അടുത്ത ദിവസതെക്കായി മാറ്റി വച്ചതുകൊണ്ടാനെന്നു കമ്മ്യുണിസ്റ്റു പാര്‍ട്ടിക്കാര്‍ കരുതിയിട്ടുണ്ടാവില്ല.

തങ്ങളുടെ നേതാവിനെ സംരക്ഷിക്കുന്ന ഒരു തീരുമാനം പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാര്‍ എടുക്കുന്നത് സ്വാഭാവികമാണെങ്കിലും അത് നീതിപൂര്‍വമാണെന്ന് പറയാനാവില്ല. എന്നിരുന്നാലും ജനങ്ങളുടെ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിന് അങ്ങനെ ഒരു തീരുമാനം കൈകൊള്ളാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഇന്നു ജനങ്ങളുടെ പിന്തുണ ഇല്ലാത്ത ഒരു സര്‍ക്കാര്‍ (തെരഞ്ഞെടുപ്പ് ഫലം കാണാതിരിക്കാന്‍ മാത്രം തിമിരം പത്രാധിപരെ ബാധിച്ചിട്ടില്ല എന്ന് കരുതട്ടെ) അവരുടെ നേതാവിനെ നിയമത്തിന്റെ വഴിയിലൂടെ നിരപരാധിയെന്ന് തെളിയിക്കാന്‍ സഹായിക്കുന്നതിനു പകരം അധാര്‍മ്മികമായി നിയമത്തിന്റെ കണ്ണുകളില്‍ നിന്നും മറക്കാന്‍ ശ്രമിക്കുമ്പോള്‍ അത് കാണാതിരിക്കാന്‍ കൌമുദിയോളം അന്ധത ഗവര്‍ണര്‍ക്ക്‌ ബാധിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് അദ്ധേഹത്തിന്റെ തീരുമാനം. അതിനെതിരെ മുന്‍പെങ്ങുമില്ലാത്ത രോഷത്തില്‍ തെരുവ് ഭാഷയില്‍ എഡിറ്റോറിയല്‍ എഴുതിയ പത്രാധിപര്‍ ഒന്നോര്‍ക്കുക. ഇപ്പോള്‍ ജന പിന്തുണ തെളിയിച്ച യു ഡി എഫ്‌ ന്റെ ഒപ്പമാണ് ജനങ്ങള്‍. അവര്‍ ഉയര്‍ത്തിയ ലാവ്‌ലിന്‍ നിലപാടാണ്‌ ബാലറ്റിലൂടെ ജനങ്ങള്‍ അംഗീകരിച്ചത്. അല്ലാതെ മൂന്നു വര്ഷം മുന്പ് കിട്ടിയ ജനസമ്മതിയുടെ സാങ്കേതികത്വതില്‍ മാത്രം തുടരുന്ന ഒരു മന്ത്രി സഭ കണ്ണടച്ച് ലോകം മുഴുവന്‍ ഇരുട്ടിലാനെന്നു കരുതി ഏകകണ്ടമെന്നു പറഞ്ഞെടുത്ത തീരുമാനമല്ല. ജസ്റിസ് ഹേമ നടത്തിയതിനെക്കാള്‍ കൂടുതല്‍ തീരുമാനങ്ങള്‍ രാഷ്ട്രീയം കളിച്ച് എടുത്ത എ.ജി. യെ ഓര്‍ക്കുന്നതില്‍ അല്‍ഷിമേഴ്സ് ബാധിച്ച കൌമുദി വിജയന്‍റെ കവല പ്രസംഗം പോലെ ഗവായിയുടെ "ഈര്‍ക്കില്‍ പാര്‍ട്ടിയെ " പരാമര്‍ശിക്കുമ്പോള്‍ ചോദിയ്ക്കാന്‍ ഒന്നു മാത്രം. ഇന്നലെ വരെ നിങ്ങളെ വിമര്‍ശിച്ച , നിങ്ങള്‍ വിമര്‍ശിച്ച ഈ വിജയന്‍ ഇപ്പോള്‍ നിങ്ങള്ക്ക് എന്താണ് തന്നത്. ഞങ്ങള്‍ വായനക്കാരെ നിങ്ങള്‍ വില്‍പനച്ചരക്കാക്കി വില പെശരുതെന്നു ബഹുമാന്യനായ പത്രാധിപര്‍ കെ. സുകുമാരന്റെ പിന്തലമുരക്കരോടപെക്ഷ.

ദേശാഭിമാനിയോ, ഫാരിസിന്റെ പത്രമോ, മൈലാപൂര്‍ സ്വാമിയുടെ ഇംഗ്ലീഷ്‌ ദേശാഭിമാനിയോ ഇത്തരം താളുകള്‍ അടിച്ചിരക്കിയാല്‍ അതിശയപ്പെടാനില്ല. കുറ്റം പറയാനും കഴിയില്ല. കാരണം അവരുടെ നിലപാടുകളും താല്പര്യങ്ങളും സുവ്യക്തമാണ്. സ്വന്തം പക്ഷം ന്യായീകരിക്കാന്‍ മറ്റു പത്രത്തിന്റെ എഡിറ്റോറിയല്‍ തര്‍ജമ ചെയ്തു പ്രസിദ്ധീകരിക്കുന്നത് ഒരു പത്രത്തിന്റെ ശക്തിയല്ല ദയനീയതയാണ് കാണിക്കുന്നത്. പക്ഷെ നിങ്ങള്‍ ഒന്നോര്‍ക്കുക. ആ ഒരു വളഞ്ഞ ദൃഷ്ടിയുള്ള ഇംഗ്ലീഷ് മുഖപ്രസംഗം ചെലുത്തുന്ന സ്വാധീനതെക്കള്‍ ആയിരം മടങ്ങ് വലുതാണ്‌ ഇന്നു വിജയനെതിരെ പുറത്തു വന്നു കൊണ്ടിരിക്കുന്ന തെളിവുകള്‍. അഭയ കേസില്‍ നിങ്ങളെ ജനം നെഞ്ചോടു ചേര്‍ത്തത് സത്യം പുറത്തു കൊണ്ടു വരാന്‍ കാണിച്ച ഉത്സാഹമാണ്. എന്നാല്‍ ഇന്നു സത്യം മറക്കാന്‍ നിങ്ങള്‍ ഉള്സാതിക്കുന്നത് കാണുമ്പോള്‍ പുച്ഛം തോന്നുന്നു. സത്യസന്ധതയുടെയും നിര്‍ഭയതിന്റെയും മുഖം ഉയര്‍ത്തിപ്പിടിച്ച പത്രം പെട്ടെന്നൊരു ദിനം ഒട്ടക പക്ഷിയെ പോലെ അസത്യത്തിന്റെ മണ്ണില്‍ തല പൂഴ്ത്തി വിസര്‍ജിക്കുംപോള്‍ മലിനമാക്കപ്പെടുന്നത്‌ നിങ്ങള്‍ തന്നെ മുറുകെ പിടിച്ചു വളര്‍ത്തിയ മാധ്യമ സംസ്കാരം തന്നെയാണ്.
കൌമുദിയുടെ മുഖ പ്രസംഗത്തിലെ ചില വാചകങ്ങള്‍ ഇവിടെ പരാമര്‍ശിക്കാതെ വയ്യ.
1.
"ആര് എന്തൊക്കെ പറഞ്ഞാലും ലാവലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമാനെന്നതില്‍ പക്ഷാന്തരമില്ല"
(കൌമുദിയെ പോലെ നട്ടെല്ല് പണയം വച്ചവര്‍ക്ക് മാത്രം)
2.
"സ്വന്തം സര്‍ക്കാരിനെ രാഷ്ട്രീയമായി വെട്ടിലാക്കിയ തീരുമാനമെടുതത്തിന്റെ പേരില്‍ ഇനി ആ സ്ഥാനത്ത് തുടരാന്‍ ശ്രീ. ഗവായിക്ക് ഒരവകാശവുമില്ല. ഗവര്‍ണര്‍ സ്ഥാനം രാജി വച്ചു എത്രയും വേഗം അദ്ദേഹം തന്റെ പഴയ ഈര്‍ക്കിലി പാര്‍ടിയിലേക്ക് മടങ്ങി പോകണം."
3.
" മന്ത്രി സഭ എടുക്കുന്ന തീരുമാനങ്ങള്‍ വള്ളി പുള്ളി വിടാതെ അംഗീകരിക്കുക എന്നതാണ് ഗവര്‍ണറുടെ ചുമതല."
4.
"ഗവര്‍ണറുടെ ഭരണ ഘടനാ വിരുദ്ധമായ ഈ നടിപടിക്കെതിരെ സര്‍ക്കാര്‍ തന്നെ കോടതിയെ സമീപിക്കെണ്ടാതാണ്. കോടതി തീരുമാനിക്കട്ടെ ഗവര്‍ണറുടെ തീരുമാനത്തിലെ തെറ്റും ശരിയും. പിന്നെ മതി പ്രോസിക്യുഷനും കോപ്പും."
5.
"രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തോന്നിയ പടി ലോഡ് ഷെടിങ്ങും പവര്‍ കട്ടും ഏര്‍പ്പെടുത്തി വര്‍ഷങ്ങളോളം ജനജീവിതം ദുസ്സഹമാക്കി വന്ന കോപ്രായം അവസാനിപ്പിച്ചതാണ് ഈ മനുഷ്യന്‍ നമ്മോടു ചെയ്ത അപരാധം."
(അപരാധം എന്തെന്ന് ഇനി കോടതി പറയും. അപ്പോള്‍ തലയില്‍ മുണ്ടിട്ടു നടക്കേണ്ടി വരിക കൂടെ പിന്തങ്ങിയവര്‍ക്കും കൂടിയാണെന്ന് ഓര്‍മ്മയുണ്ടായാല്‍ നന്ന്)

സത്യത്തില്‍ ഈ മുഖപ്രസംഗം പത്രത്തിന്റെ എഡിറ്റൊരിയലിനെ അല്ല മരിച്ചു എ.കെ.ജി. സെന്ററില്‍ നിന്നും കീഴ് ഘടകങ്ങളിലേക്ക് നല്കുന്ന സര്‍ക്കുലരിനെ ആണ് ഓര്‍മിപ്പിക്കുന്നത്‌. എന്നിരുന്നാലും കുറച്ചു കാര്യങ്ങള്‍ കൌമുദി പത്രാധിപരുടെ അടഞ്ഞ നയനങ്ങളുടെ സുഖതിനുള്ളിലേക്ക് തെളിയിക്കാന്‍ ആഗ്രഹിക്കുന്നു.

സി.പി.ഐ.(എം) ന്റെ നേതാവായ മുഖ്യമന്ത്രിക്ക്‌ പോലും ഇല്ലാതിരുന്ന രോഷത്തില്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് തീരുമാനിക്കാന്‍ കൌമുദിയെ പ്രേരിപ്പിച്ചതെന്താണ്? യഥാര്‍ത്ഥത്തില്‍ കേസല്ല പകരം പ്രോസിക്യുഷന്‍ നടപടി വേണ്ടെന്ന മറുപടിക്ക് പകരം പിണറായിയെ നിരപരാധിയെന്ന് വിധിച്ച ഇടതു പക്ഷ സഹചാരിയായ എ.ജി.യുടെയും ഇടതു മന്ത്രി സഭയുടെയും തീരുമാനമല്ലേ രാഷ്ട്രീയ പ്രേരിതം? യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത് പിണറായി നിയമത്തിന്റെ മുന്നില്‍ നിരപരാധിത്വം തെളിയിക്കുന്നത് കാണാനാണ്. അല്ലാതെ ഇടതു മന്ത്രി സഭയുടെയും എ.ജി.യുടെയും മുന്നിലല്ല. ( സി.ബി.ഐ.യുടെ മുന്നില്‍ സിംഗപൂര്‍ യാത്രയെ കുറിച്ചു പരസ്പര വിരുദ്ധമായ മൊഴികള്‍ നല്കിയ അദ്ദേഹത്തിന് അതിന് കഴിയില്ല എണ്ണ ഭയമാവനം പാര്‍ട്ടിക്കും, മൂട് തങ്ങുന്ന കൌമുദിക്കും, അല്ലെ?). ഇടതു നട്ടെല്ലുള്ള ദേശാഭിമാനിയും നട്ടെല്ല് പണയം വച്ച കൌമുദിയും ഒഴികെയുള്ള മാധ്യമങ്ങളും ഇതു തന്നെയാണ് ആവശ്യപ്പെടുന്നത്.

മന്ത്രി സഭയുടെ തീരുമാനം വള്ളി പുള്ളി വിടാതെ അംഗീകരിക്കാനുള്ള സ്ഥാനമാണ് ഗവര്‍ണരെന്നു പത്രാധിപര്‍ ഏത് സ്കൂളിലാണ് പഠിച്ചത്. പ്രവര്‍ത്തനം ശരിയല്ലെന്ന് തോന്നിയാല്‍ മന്ത്രി സഭ പിരിച്ചു വിട്ടു രാഷ്ട്ര പതിഭരണത്തിന് ശുപാര്‍ശ ചെയ്യാനുള്ള അധികാരമുള്ള ആളാണ് ഗവര്‍ണരെന്ന കാര്യം താങ്കളെ ഓര്‍മിപ്പിച്ചു കൊള്ളട്ടെ. വിവേചനാധികാരം ഗവര്‍ണര്‍ക്കില്ലെന്നു ഏത് പുസ്തകത്തിലാണ് താങ്കള്‍ വായിച്ചത്? അത് എന്തൊക്കെ തന്നെ ആയാലും ഈ മുഖപ്രസംഗം വായിക്കുമ്പോള്‍ കേരള കൌമുദി ഒട്ടും തന്നെ വിവേച്ചനാധികാരമില്ലാതെ വെറും റബ്ബര്‍ സ്ടാമ്പായി മാറി പിണറായി വിജയന്‍റെ കാക്കൂട്ടില്‍ വാലും ചുരുട്ടി കിടക്കുകയാണെന്ന് മനസിലാക്കാന്‍ ഏറെഒന്നും ചിന്തിക്കേണ്ട കാര്യമില്ല. പക്ഷെ ഗവര്‍ണറെ നിങ്ങളെ പോലെ അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന റാന്‍ മൂളികള്‍ മാത്രമെന്ന് കരുതരുതെന്നപെക്ഷ.

യദാര്‍ത്ഥത്തില്‍ ഗവര്‍ണര്‍ക്കെതിരെയല്ല, ഗവര്‍ണറെ അപമാനിക്കുന്ന വാക്കുകള്‍ പുലമ്പിയ പത്രതിനെതിരെയാണ് സര്‍ക്കാര്‍ കോടതിയില്‍ പോകേണ്ടത്. ഒരിക്കല്‍ മന്ത്രി സഭ വേണ്ടെന്നു പറഞ്ഞ സി.ബി.ഐ. അന്വേഷണത്തിനു ഉത്തരവിട്ടതും ഇതേ കോടതി തന്നെയെന്നത് മറക്കരുത്. സത്യസന്ധനെങ്കില്‍ പിണറായി എന്തിന് നിയമത്തില്‍ നിന്നും മാറി നടക്കാന്‍ ശ്രമിക്കുന്നു. സത്യത്തിനും നീതിക്കും വേണ്ടി കോടതി കയറുന്നത് അപമാനമല്ല മരിച്ചു അഭിമാനമാനെന്നു പറഞ്ഞ കൌമുദി ഇങ്ങനെ മാറിപോയതെന്തെ? യദാര്‍ത്ഥത്തില്‍ തന്റെ നേരെ ഉയര്ന്ന ആരോപണത്തെ ശരിയല്ലെന്ന് തെളിയിക്കാന്‍ വിജയനോട് കോടതിയെ സമീപിക്കാന്‍ ഉപദേശിക്കുകയായിരുന്നു ഇങ്ങനെ വിജയസ്തുതി പാടുന്നതിനു പകരം കൌമുദിയുടെ പാരമ്പര്യം വച്ചു ചെയ്യേണ്ടിയിരുന്നത്. ഒടുവിലായി പിണറായി ചെയ്ത അപരാധമെന്നു പരാമര്‍ശിച്ചു പറഞ്ഞതു ഇവിടെ നവകേരള മാര്‍ച്ചിലെ കുട്ടി സഖാക്കള്‍ വഴി നീളെ ഒട്ടിച്ച നോടിസിലെ വാക്കുകളും. എന്തായാലും ഒന്നു തീര്‍ച്ചയാണ് പിണറായിയുടെയോ സില്‍ബന്ധികലുടെയോ ഭീഷണിയിലോ പ്രലോഭനങ്ങളിലോ കൌമുദി മൂക്കും കുത്തി വീണിരിക്കുന്നു. ഒരു മാധ്യമത്തെ സംബധിച്ചിടത്തോളം നിലപാടുകളില്‍ മറിച്ചിലുകള്‍ നടത്തുന്നത് സ്വന്തം പിതൃത്വം തള്ളി പറയുന്നതിന് തുല്യമാണ്. ഇത്തരമൊരു നിലപാടാണ്‌ ഇനിയും തുടരാന്‍ പോകുന്നതെങ്കില്‍ ഒന്നു പറയാതിരിക്കാന്‍ വയ്യ. നിങ്ങള്ക്ക് പറഞ്ഞ്ട്ടുള്ളത് പത്ര പ്രവര്‍ത്തനമല്ല. പാദസേവയും കൂട്ടികൊടുപ്പുമാണ്.

പക്ഷം ആര്ക്കും ചേരാം. പക്ഷെ അത് വരെ നിന്ന നിലപാടുകള്‍ക്ക് കടക വിരുദ്ധമായ നിലപാടുകള്‍ എടുക്കുമ്പോള്‍ ഓരോ മാധ്യമങ്ങളും ഓര്‍ക്കേണ്ടതുണ്ട്. പത്രമെന്നത് പത്തോ ഇരുപതോ അച്ചടി പുരണ്ട താളുകള്‍ മാത്രമല്ല, കാലങ്ങള്‍ കൊണ്ടു വായനക്കാരുടെ മനസ്സില്‍ കോറിയിട്ട ഒരു വിശ്വാസം കൂടിയാണ്. പത്രത്തെ വളര്‍ത്തുന്നത് ഡെസ്കിലും ഓഫീസിലും ഇരുന്നു കുത്തിക്കുറിക്കുന്ന കുറച്ചു പത്രപ്രവര്‍ത്തകര്‍ മാത്രമല്ല; ആ വാക്കുകളെ നെഞ്ചില്‍ ഏറ്റിയ ഒരു ജനത കൂടിയാണ്. നിങ്ങളുടെ സ്വാര്‍ഥമായ ലാഭത്തിനു വേണ്ടി അവരെ വില്‍ക്കുമ്പോള്‍ നിങ്ങള്‍ സ്വയം ഇല്ലാതാവുന്നതോടൊപ്പം ഓര്‍മ്മകള്‍ ആക്കുന്നത് നിങ്ങളും പൂര്‍വികരും ചേര്‍ന്ന് ഒരുപാടു മനസുകളില്‍ കോറിയിട്ട പ്രതീക്ഷകളും കൂടിയാണ്. കൌമുദിക്ക് ആ പ്രതീക്ഷകളെ ഇനിയും മുന്നോട്ടു കൊണ്ടു പോകാനുള്ള കരുത്തുണ്ട്. ഏതെങ്കിലും ഭീഷണി നിങ്ങള്‍ക്കെതിരെ ഉണ്ടെങ്കില്‍ ഞങ്ങള്‍ കൂടെയുണ്ട്. പക്ഷെ ഏതെങ്കിലും പ്രലോഭനങ്ങള്‍ക്ക് നിങ്ങള്‍ ഞങ്ങളെ വിട്ടു എങ്കില്‍ ചരിത്രം നിങ്ങള്‍ക്കു ഒരിക്കലും മാപ്പു നല്‍കില്ല. നൂറാം പിറന്നാളിനോട് അടുക്കുന്ന കൌമുദിക്ക് ആ പ്രതീക്ഷകളെ മുന്നോട്ടു കൊണ്ടു പോകാനുള്ള ആര്‍ജവം ഇനിയും ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു.

പിന്‍ കുറിപ്പ് : കൌമുദി ഫ്ലാഷ്‌ നടത്തിയ പരിപാടികള്‍ ഇപ്പോള്‍ കൈരളി ടിവി പ്രൈം ടൈമില്‍ സംപ്ര്ക്ഷണം ചെയ്യുന്നു. അതും ഈ മുഖപ്രസംഗവും തമ്മിലുള്ള ബന്ധത്തില്‍ എന്തോ ഒരു നാറ്റം സാധാരണക്കാരന് തോന്നിയാല്‍ പത്രാധിപര്‍ക്ക് എന്ത് പറയാനാവും. വിജയനെപ്പോലെ ചോദ്യങ്ങളില്‍ നിന്നും ഓടിയോളിക്കുമോ? അതോ-........

Wednesday, January 14, 2009

വ്യത്യസ്ഥനാമൊരു സോറന്‍ജിയെ.....

തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതും ജയിക്കുന്നതുമെല്ലാം എവറസ്റ്റു കയറുന്നത് പോലെ എന്തോ വലിയൊരു സംഭവമാണെന്നാണ് ഇവിടെ ചിലരുടെയെങ്കിലും ഭാവം. എന്നാല്‍ ജാര്‍ഖണ്ട്‌ മുക്തി മോര്‍ച്ചയുടെയും അതിലുപരി ജാര്‍ഖണ്ടിന്റെ തന്നെയും ജീവാത്മാവും പരമാത്മാവുമായ ഷിബു സോറന്‍ജിക്ക് രണ്ടും പുല്ലാണ്. കാരണം പ്രജാ തല്‍പ്പരനായ ജിക്ക് തന്റെ പ്രജകളുടെ രാജഭക്തി വെള്ളം ചേര്‍ക്കാത്ത മില്‍മ പാല്‍ പോലെ പരിശുദ്ദമാണെന്ന് മറ്റാരെക്കാളും നന്നായി അറിയാം. ചില കുബുദ്ധികള്‍ തിരിച്ചു പറയുന്നുണ്ടെങ്കിലും ആരും കാര്യമാക്കേണ്ടതില്ല.

വോട്ടര്‍മാര്‍ക്ക് താന്‍ കണ്കണ്ട ദൈവമാണെന്നാണ് സോറന്‍ജിയുടെ മതം. ഒരു ദൈവിക ഗെട്ടപ്പോക്കെ ആയിക്കൊട്ടെന്നു കരുതിയാണ് കഷ്ടപ്പെട്ട് ഈ താടിയൊക്കെ കൃഷി ചെയ്തു വരുന്നത്. അത് കൊണ്ടു നടക്കാന്‍ പെടുന്ന പാടു ഈ കുബുദ്ധികള്‍ കണ്ണില്‍ ചോരയില്ലാത്തവന്മാര്‍ വല്ലവരും അറിയുന്നുണ്ടോ?

അപ്പോള്‍ പിന്നെ വോട്ടെന്നല്‍ കഴിഞ്ഞപ്പോള്‍ കേട്ടതെന്താണ്???

ഓ... അത്... അത് വിവരമില്ലാത്തവരല്ലേ... ഞെക്കേണ്ട കള്ളി തെറ്റിപ്പോയതാവനെ വഴിയുള്ളൂ. തെറ്റുകള്‍ മനുഷ്യ സഹജം. അതുകൊണ്ട് വിവരമുള്ളവര്‍ എന്ത് ചെയ്യണം? തിരുത്താന്‍ അവസരം കൊടുക്കണം. അതാണ്‌ ഭക്തര്‍ക്ക്‌ പിണഞ്ഞ അമളി അറിഞ്ഞ പ്രജാവല്‍സലനായ ജി ഒട്ടും കുപിതനാവാതെ അവര്ക്കു തെറ്റ് തിരുത്താന്‍ ഒരവരം കൂടി നല്‍കാന്‍ മാത്രമായി ഒന്നു കൂടി മല്‍സരിക്കാനുള്ള ഹൃദയ വിശാലത അറിയിച്ചത്. കേന്ദ്രത്തിലെ രാജ്യസഭാ അട്ജസ്ടുമെന്റ്റ് ജാര്ഖണ്ടില്‍ ഇല്ലാത്തത് കൊണ്ടാണ് ഗതി കെട്ട് വീണ്ടും മല്സരിക്കുന്നതെന്ന് പറയുന്ന രാജദ്രൊഹികലെ മുക്കാലില്‍ കെട്ടി ചാട്ടക്കടിക്കണം. അവര്‍ക്കറിയില്ല സോറന്‍ജിക്ക് പ്രജകലോടും അവര്ക്കു തിരിച്ചുമുള്ള വാല്‍സല്യം. അത് കൊണ്ടല്ലേ ജയിക്കാനുള്ള കഷ്ടപ്പാടുകള്‍ നന്നായി അറിഞ്ഞിട്ടും വീണ്ടും ജി അതിന് കച്ച മുരുക്കിയത്. എല്ലാം നമ്മുടെ പ്രിയപ്പെട്ട ജര്ഖണ്ടാന്മാരുടെ നന്മക്കു!!!!

പക്ഷെ അങ്ങ് ദില്ലിയില്‍ നിലത്തു പായില്‍ ഉറക്കം തൂങ്ങി തലയിണക്ക് കുത്ത് കൊടുത്തിരിക്കുന്ന ചില തൊഴില്‍ രഹിതര്‍ക്ക് ഈ മഹാത്യാഗം മനസിലാവാതെ പോയത് ജിയുടെ കുറ്റമാണോ?? പഞ്ചായത്ത് വാര്‍ഡില്‍ മല്സരിച്ചാല്‍ പോലും കെട്ടിവച്ച കാശിനു പിന്നീട് തെണ്ടേണ്ടി വരുന്ന അവര്ക്കു എന്തറിയാം ജാര്ഖണ്ടിലെ ജനങ്ങളെ പറ്റി. സ്മരണ വേണം പിള്ളേരെ സ്മരണ!!! സര്‍ദാര്‍ജിക്ക്‌ പിന്തുണക്ക് വേണ്ടി മുന്പ് ഇവര്‍ വന്നു കാലില്‍ പിടിച്ചു കിടന്നിട്ടു എഴുന്നേല്‍പ്പിക്കാന്‍ പെട്ട പാടു ജിക്കെ അറിയൂ.. അവരാണ് ഇപ്പോള്‍- "ഭഗവാനെ, ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ലല്ലോ.." എണ്ണ ആത്മഗതവുമായി വിവരമില്ലാത്തവരുടെ ആദ്യത്തെ കത്ത് ജി ചുരുട്ടി കുപ്പയിലിട്ടു. അയ്യപ്പനെ പുളിവാളി കാണിച്ചു പേടിപ്പിക്കാനോ??? ഛായ്യ്....

പക്ഷെ പിന്നാലെ വന്നത് "കമ്പി"പ്പാരയായിരുന്നു. രണ്ടേ രണ്ടു വാക്കു മാത്രം. " ഇറങ്ങി പോടാ...." എന്ന് തര്‍ജമ ചെയ്യാം. അന്ത്യ ശാസനമെന്നു സാഹിത്യ ഹത്യ നടത്തുന്ന ചിലര്‍ പറയും. പാലം വലിക്കലെന്നു ഒരു വ്യാഖ്യാനവും ഉണ്ടെന്നു ഏതോ രാഷ്ട്രീയ വാന നിരീക്ഷകനും പറഞ്ഞു. കമ്പി എത്തിയപ്പോഴാണ് ജിയുടെ താടിക്ക് കാറ്റടിച്ചത്. സംഗതി മറിയാമ്മ കത്രീന ഒക്കെ പോലെ ഏതോ ചെറിയ കാറ്റ് ആണെന്ന് കരുതി ജി ഒന്നു പിടിച്ചു നില്‍ക്കാന്‍ നോക്കി. കഴിഞ്ഞ തവണ വിവരമില്ലാത്ത വോടര്മാര്‍ പണി പറ്റിച്ച രണ്ടു പേരെ കാബിനറ്റ്‌ മന്ത്രിമാരാക്കിയത് മദാമ്മ തന്നെയല്ലേ എണ്ണ ന്യായവും നിരത്തി. (രണ്ടും കാലം തികച്ചില്ല എന്നത് കാര്യം വേറെ). പക്ഷെ കൊണ്ടപ്പോഴാണ് ഇതു കത്രീനയും സൂസമ്മയും ഒന്നുമല്ല, സംഗതി കുറച്ചു കൂടിയ ഇനമാണെന്ന് ജിക്ക് മനസിലായത്. ഗതി കെട്ട് അറ്റകൈക്ക് ജി പണ്ടു അവര്‍ ചെയ്തത് തിരിച്ചു ചെയ്തെന്നും പറയുന്നുണ്ട്. പക്ഷെ മദാമ്മ കുലുങ്ങിയില്ല. ലോകസഭാ തെരഞ്ഞെടുപ്പെന്ന ഒറിജിനല്‍ വെടിക്കെട്ടിന് കാതില്‍ പഞ്ഞി തിരുകികൊണ്ടിരിക്കുംബോള്‍ ഇമ്മാതിരി സാമ്പിളില്‍ കുലുങ്ങിയാല്‍ മാനം പോയില്ലേ....

രക്ഷയില്ല വൈദ്യരെ... ഇക്കാലത്ത് മര്യാദക്ക് ജനങ്ങളെ സേവിക്കാനും സമ്മതിക്കില്ലാന്നു വച്ചാല്‍.. പണ്ടത്തെ പോലെ കേന്ദ്രത്തില്‍ പോയി സേവിക്കമെന്നു വച്ചാല്‍ അവിടെ വീടും പൂട്ടി താക്കോലുമായി നില്‍ക്കുകയാണ്‌ സര്‍ദാര്‍ജി. മദാമ്മക്കറിയിയില്ലല്ലോ സോറന്‍ജിയുടെ ബുദ്ദിമുട്ട്. ഒരു ദിവസം ഒരാളെയെങ്കിലും സേവിക്കാതെ കിടന്നാല്‍ പിന്നെ ദുസ്വപ്നങ്ങളുടെ വേലിയേറ്റമാണ്‌. പാവം പ്രജകള്‍. അവര്ക്കു താനല്ലാതെ ആരാണ് ഒരു രക്ഷകന്‍??? എല്ലാം ജര്ഖണ്ടിലെ ജനങ്ങളുടെ ദൌര്‍ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍...

പൊടിക്കുറിപ്പ്: വിഷാദ രോഗം മൂര്‍ച്ചിച്ചു താടിക്ക് തീ കൊടുക്കും മുന്പ് സോറന്‍ജിയോട് ഒരപേക്ഷ. കേരളത്തിലേക്ക് വരിക. വടക്കാന്‍ചേരി കൊടുവള്ളി ക്ലിനിക്കുകളില്‍ കിങ്ങിണി കുട്ടന്‍ "ഇന്‍". എന്നിട്ടും മാറിയില്ലെങ്കില്‍ പിന്നെ ഒരു വഴി മാത്രം. ജയ് ഗുരുവായൂരപ്പാ....

  © Blogger template 'Fly Away' by Ourblogtemplates.com 2008

Back to TOP